കുവൈത്ത് സിറ്റി: രാജ്യത്ത് വേനൽകാലം പുതിയഘട്ടത്തിലേക്ക് കടക്കുന്നു. തിങ്കളാഴ്ച മുതൽ മിർസാം സീസണിന് തുടക്കമാകും. ഉയർന്ന താപനിലയാണ് മിർസാം സീസണിന്റെ സവിശേഷത. ഈ സീസൺ 13 ദിവസം തുടരുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. അറബ് വേനൽക്കാല കലണ്ടറിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മിർസാം സീസൺ. കുവൈത്തിലെ ഈർപ്പം കൂടുതലുള്ള സീസണായ അൽ കുലൈബൈൻ സീസണിന് മുമ്പാണ് ഈ സീസൺ. താപനില തീവ്രമാകുന്നതിനാൽ മിർസാം സീസൺ ‘ചൂടിന്റെ കാലഘട്ടം’ എന്ന് വിളിക്കപ്പെടുന്നു. കുവൈത്തിൽ വിളവെടുപ്പിനുള്ള ഈന്തപ്പഴങ്ങളുടെ ഒരുക്കവും ഈ സീസണിലാണ്. ഈ ഘട്ടത്തിൽ ചൂട് അതിന്റെ ഏറ്റവും തീവ്രമായ ഉയർച്ചയിലെത്തും. തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കും. മിർസാം സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും ചെയ്യും. മിർസാം സീസണിൽ പകലിന്റെ ദൈർഘ്യം 13 മണിക്കൂറും 36 മിനിറ്റും വരെ നീളും. രാത്രി കാലം 11 മണിക്കൂറും 24 മിനിട്ടായി ചുരുങ്ങും. അതേസമയം, നിലവിൽ രാജ്യത്ത് ശരാശരി 50 ഗിഡ്രി സെൽഷ്യസിനടുത്ത് താപനില രേഖപ്പെടുത്തുന്നുണ്ട്. ഞായറാഴ്ച കനത്ത ചൂടിനൊപ്പം കാറ്റും സജീവമായിരുന്നു.
കുവൈത്ത് സിറ്റി: രാജ്യത്ത് ഞായറാഴ്ച കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും രൂപം കൊണ്ടു. രാവിലെ മുതൽ രൂപംകൊണ്ട കാറ്റ് മിക്കയിടത്തും പൊടിപടലങ്ങൾ പടർത്തി. നിർത്തിയിട്ട വാഹനങ്ങളും കാൽനടക്കാരും പൊടിക്കാറ്റിൽ വലഞ്ഞു. പൊടിപടലങ്ങൾ ദൂരകാഴ്ച കുറക്കാനും മറ്റു പ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപാർട്ട്മെന്റ് അറിയിച്ചു. അടിയന്തരഘട്ടത്തിൽ സഹായത്തിന് എമർജൻസി (112) നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.