കുവൈത്ത് സിറ്റി: കുട്ടിയെ ചൂഷണം ചെയ്ത സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പബ്ലിക് പ്രോസിക്യൂട്ടറോട് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി സാമൂഹിക, കുടുംബ, ശിശുക്ഷേമ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ ഡോ. മത്തൽ അൽ ഹുവൈല വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോ ദൃശ്യത്തിന് പിറകെയാണ് മന്ത്രിയുടെ ഇടപെടൽ. പത്തു വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയുടെ ദേഹത്ത് കയറുകൊണ്ട് ബന്ധിച്ച് വാഹനം വലിക്കാൻ നിർബന്ധിക്കുന്നതാണ് വിഡിയോ. ഇത് ശാരീരിക പീഡനമായി കണക്കാക്കുന്ന പ്രവൃത്തിയാണെന്ന് മന്ത്രി വ്യക്തമാക്കി.
കുടുംബകാര്യങ്ങൾക്കായുള്ള സുപ്രീം കൗൺസിലിനോട് വിഷയം പഠിക്കാനും അക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഗൗരവമായ നടപടികൾ കൈക്കൊള്ളാനും മന്ത്രി നിർദേശിച്ചു. ബാലപീഡനത്തിനെതിരെ പോരാടേണ്ടതിന്റെയും ചൂഷണത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിൽ അവബോധം വളർത്തുന്നതിന്റെയും ആവശ്യകതയും വ്യക്തമാക്കി.
എല്ലാത്തരം അക്രമങ്ങൾ, ദുരുപയോഗം, അവഗണന, ചൂഷണം എന്നിവയിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം നൽകണം. കുട്ടികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും അവരുടെ ക്ഷേമത്തിന് ഹാനികരമായ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനുമുള്ള ബാധ്യതയും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.