മനാർ ബഷീർ യു.എൻ ജനറൽ അസംബ്ലി ആദ്യ കമ്മിറ്റിയിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഗസ്സയിൽനിന്ന് ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കാനുള്ള ഇസ്രായേൽ ആഹ്വാനത്തെ കുവൈത്ത് അപലപിച്ചു. വിഷയത്തിൽ ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോട് കുവൈത്ത് ആവശ്യപ്പെട്ടു. മിഡിൽ ഈസ്റ്റിൽ കൂട്ട നശീകരണ ആയുധങ്ങളും ആണവായുധങ്ങളും ഇല്ലാത്ത മേഖല സ്ഥാപിക്കുക എന്ന ചട്ടക്കൂടിന് കീഴിലുള്ള യു.എൻ ജനറൽ അസംബ്ലിയുടെ ആദ്യ കമ്മിറ്റിക്ക് മുമ്പാകെ കുവൈത്ത് നയതന്ത്ര അറ്റാഷെ മനാർ ബഷീറാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഗസ്സയിൽ ഇതിനകം 6500ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഗസ്സയിലെ ഉപരോധം നീക്കുന്നതിനും സഹായം, മെഡിക്കൽ, മാനുഷിക വാഹനങ്ങൾക്ക് സുരക്ഷിതമായ പാത ഉറപ്പാക്കുന്നതിനും കുവൈത്ത് അടിയന്തര നടപടി ആവശ്യപ്പെടുന്നതായും മനാർ ബഷീർ പറഞ്ഞു. ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ ആക്രമണങ്ങളിൽ നിരപരാധികൾ കൊല്ലപ്പെടുന്നു. ഫലസ്തീൻ ജനതയോട് ആത്മാർഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നു.
മിഡിൽ ഈസ്റ്റിൽ ആണവായുധങ്ങളും കൂട്ട നശീകരണ ആയുധങ്ങളും ഇല്ലാത്ത ഒരു മേഖല സ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം സഹകരണവും നടപടികളും ശക്തിപ്പെടുത്തണം. അന്താരാഷ്ട്ര സുരക്ഷ, സമാധാനം, ആണവ നിരായുധീകരണം എന്നീ വിഷയങ്ങളിൽ കുവൈത്ത് ഉറച്ചുനിൽക്കുന്നു. ആണവായുധ നിർവ്യാപന കരാറും (എൻ.പി.ടി) സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടിയും (സി.ടി.ബി.ടി) എല്ലാ രാജ്യങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളും നടപടിക്രമങ്ങളും കുവൈത്ത് പാലിക്കുമെന്നും മനാർ ബഷീർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.