കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലില്ലാത്ത വിദേശികളുടെ എണ്ണം കൂടുന്നു. കോവിഡ് പ്രതിസന്ധിയുടെ മറവിൽ സ്വകാര്യ കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറക്കുന്ന പ്രവണതയുണ്ട്.ലോക്ഡൗൺ കാലത്ത് കുറഞ്ഞ ജീവനക്കാരെ വെച്ച് പണിയെടുപ്പിച്ചിട്ടും ഉൽപാദനത്തിൽ കുറവില്ലാത്തതിനാൽ ജീവനക്കാർ അധികമായിരുന്നു എന്ന നിഗമനത്തിലാണ് പല കമ്പനികളും. മറ്റുള്ളവർ അധികഭാരം ചുമന്നതുകൊണ്ടാണ് ഇത് സാധ്യമായതെന്നാണ് തൊഴിലാളികൾ പറയുന്നത്. വരുമാനം കുറഞ്ഞ് ചെലവ് ചുരുക്കാൻ നിർബന്ധിതരായ കമ്പനികളുമുണ്ട്. ഉൽപന്നങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞതോടെ ഉൽപാദനം കുറക്കാൻ വിവിധ കമ്പനികൾ നിർബന്ധിതരായി.
കോവിഡ് പ്രതിസന്ധി തുടങ്ങിയതിനുശേഷം രണ്ട് ലക്ഷത്തോളം വിദേശികൾ കുവൈത്തിൽനിന്ന് തിരിച്ചുപോയി. ഇൗ കാലയളവിൽ ഇങ്ങോട്ട് വിമാന സർവിസ് ഉണ്ടായിരുന്നില്ല. ആളുകുറഞ്ഞത് പല ഉൽപന്നങ്ങളുടെയും ഡിമാൻഡിനെ ബാധിച്ചു. ആളുകൾ പണം ചെലവഴിക്കാൻ മടിക്കുന്ന സ്ഥിതിയുമുണ്ട്. ചെലവ് ചുരുക്കാൻ വിദേശികൾ കുടുംബത്തെ നാട്ടിലയക്കുന്ന പ്രവണതയുണ്ട്. അടുത്ത അധ്യയന വർഷത്തിൽ കൂടുതൽ കുടുംബങ്ങൾ നാട്ടിലേക്ക് പോകും.
സമൂഹ മാധ്യമങ്ങളിൽ തൊഴിലന്വേഷിച്ചുള്ള പോസ്റ്റുകൾ ഇപ്പോൾ അധികമാണ്. വാട്സ്ആപ് ഗ്രൂപ്പുകളിലെ ഇത്തരം അന്വേഷണങ്ങൾക്ക് മുമ്പത്തെപ്പോലെ പ്രതികരണമില്ല. തൊഴിൽ നഷ്ടപ്പെട്ടവർ നിത്യവൃത്തിക്ക് പ്രയാസപ്പെടുന്നു. കഴിഞ്ഞ മാസങ്ങളിൽ സംഘടനകളുടെ ഭക്ഷണവിതരണം ഉണ്ടായിരുന്നു. വിപണി തുറന്നതോടെ ഇത് ഏറക്കുറെ നിലച്ചിട്ടുണ്ട്.
ജോലിയില്ലാത്ത ഒറ്റപ്പെട്ട വ്യക്തികൾ ഏറെയാണ്. അവധിക്ക് പോയി ഇപ്പോൾ നാട്ടിൽ കുടുങ്ങിയ പലരും തിരിച്ചുവന്നാൽ പണിയുണ്ടാകുമോ എന്ന ആശങ്കയിലാണ്. തിരിച്ചുവരവ് എപ്പോൾ സാധ്യമാവും എന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ്. സർക്കാർ മേഖലയിൽനിന്നും വിദേശികളെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്.ജനസംഖ്യയിലെ അസന്തുലിതത്വം കുറക്കാൻ വിദേശികളെ വലിയതോതിൽ ഒഴിവാക്കാൻ സർക്കാർ പദ്ധതി തയാറാക്കുന്നുണ്ട്. 5,20,000 വിദേശികളെ കുറക്കാനാണ് സർക്കാർ ലക്ഷ്യംവെക്കുന്നത്. ഇതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. 3,60,000 പേരെ കുറച്ചുകാലത്തിനുള്ളിൽ ഒഴിവാക്കാനാണ് മാനവ വിഭവശേഷി വികസന സമിതിയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.