കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ അൽ സൂർ റിഫൈനറി ഈ വര്‍ഷത്തോടെ പൂർണശേഷിയുടെ പകുതി ഉല്പാദനം കൈവരിക്കും. ഇതോടെ രാജ്യത്തിന്റെ പ്രതിദിന ഉല്പാദനം 1.05 ദശലക്ഷം ബാരലായി ഉയരും. റിഫൈനറി പൂര്‍ണ സജ്ജമാകുന്നതോടെ കുവൈത്തിന് പ്രതിദിനം 1.4 ദശലക്ഷം ബാരൽ ഉല്പാദിപ്പിക്കാന് ശേഷിയുണ്ടാകുമെന്ന് പ്രാദേശിക മാധ്യമമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതിദിനം 6,15,000 ബാരല്‍ ഉൽപാദനശേഷിയുള്ള അല്‍ സൂര് എണ്ണ ശുദ്ധീകരണ പദ്ധതിയുടെ നിർമാണം 2018 ലാണ് ആരംഭിച്ചത്. ഇന്ത്യന്‍ കമ്പനിയായ എസ്സാര്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര കണ്‍സോർട്ട്യമാണ് നിർമാണം നടത്തുന്നത്. അൽ സൂർ റിഫൈനറി പൂര്‍ത്തിയാകുന്നതോടെ സൗദി അറേബ്യ കഴിഞ്ഞാൽ മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ശുദ്ധീകരണ ശേഷിയുള്ള രണ്ടാമത്തെ വലിയ രാജ്യമായി കുവൈത്ത് മാറും.
ഫിച്ച് സൊല്യൂഷൻസ് റിപ്പോര്‍ട്ട് അനുസരിച്ച് 2024 ഓടെ കുവൈത്തിന്റെ ഇന്ധന കയറ്റുമതി മൂന്ന് മടങ്ങിലധികം വർധിക്കും. അതേസമയം, റഷ്യയുടെ എണ്ണ ഇറക്കുമതിക്ക് യൂറോപ്യൻ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ യൂറോപ്പിലേക്കുള്ള ഇന്ധന കയറ്റുമതി വർധിപ്പിക്കാൻ കുവൈത്ത് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിദിനം 7,50,000 ബാരലുകളാണ് യൂറോപ് വിപണിയിലേക്ക് റഷ്യയുടെ വിഹിതം. പുതിയ സാഹചര്യത്തില്‍ യൂറോപ്പിലെ വിപണി വിഹിതം നേടാനാണ് കുവൈത്ത് ഓയിൽ കോർപറേഷന് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.