കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനായി കുവൈത്തിൽ നിന്നുള്ള മെഡിക്കൽ സംഘം ഗസ്സയിലെത്തി. ശസ്ത്രക്രിയ, നേത്രരോഗം, യൂറോളജി, ന്യൂറോ സർജറി തുടങ്ങി വിവിധ മെഡിക്കൽ, സർജിക്കൽ വിഭാഗത്തിൽ നിന്നുള്ള 11 ഫിസിഷ്യന്മാരും കൺസൽട്ടന്റുമാരും അടങ്ങുന്നതാണ് സംഘം.
ഫലസ്തീനിലെ കുവൈത്ത് സ്പെഷലൈസ്ഡ് ആശുപത്രി, ഗസ്സ യൂറോപ്യൻ ആശുപത്രി എന്നിവിടങ്ങളിൽ ഇവരുടെ സേവനം ലഭ്യമാകും.
പ്രതിനിധി സംഘം ഗസ്സയിൽ പ്രവേശിച്ചതായും തുടർച്ചയായി ഏഴ് ദിവസം ഇവരുടെ സേവനങ്ങൾ ലഭ്യമാകുമെന്നും പ്രതിനിധി സംഘം തലവനും കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് ഡെപ്യൂട്ടി ജനറൽ മാനേജറുമായ ഉമർ അൽ തുവൈനി പറഞ്ഞു.
ഗസ്സയിലെ തകർന്ന ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നും മെഡിക്കൽ സംഘത്തിന്റെ ധാർമികവും മാനസികവുമായ പിന്തുണ ചൂണ്ടിക്കാട്ടി അൽ തുവൈനി പറഞ്ഞു.
ഗസ്സയിലെ മെഡിക്കൽ സഹായത്തിനായി ഏഴ് ടൺ മെഡിക്കൽ വസ്തുക്കളും സംഘം എത്തിച്ചിട്ടുണ്ട്.
ഗസ്സക്ക് സഹായവുമായി കുവൈത്തിൽ നിന്ന് എത്തുന്ന രണ്ടാമത്തെ മെഡിക്കൽ സംഘമാണിത്. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ആദ്യ മെഡിക്കൽ പ്രതിനിധി സംഘം കഴിഞ്ഞ മാസം ഗസ്സയിൽ എത്തിയിരുന്നു. ഗസ്സയിലെ ഏറ്റവും വലിയതും പ്രധാനവുമായ അൽശിഫ അടക്കം നിരവധി ആശുപത്രികൾ ഇസ്രായേൽ തകർക്കുകയും നിരവധി ആരോഗ്യ ജീവനക്കാരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനാൽ മരുന്നിനും ചികിത്സക്കും വലിയ പ്രയാസം അനുഭവിക്കുകയാണ് ഗസ്സയിലുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.