മസ്കത്ത്: രാജ്യത്ത് കോവിഡ് കേസുകൾ മുകളിലോട്ടുതന്നെ. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 967 പേർക്കുകൂടി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾ മരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് പിടിപെട്ട് മരണപ്പെട്ടവരുടെ എണ്ണം 4,118 ആയി. വ്യാഴം 343, വെള്ളി 251, ശനി 373 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് ബാധിച്ചവരുടെ കണക്ക്. ആകെ 3,07,722 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 298 ആളുകൾക്ക് രോഗം ഭേദമാവുകയും ചെയ്തു. 97.8 ശതമാനമാണ് രോഗമുക്തി. ഇതുവരെ ആകെ 3,00,964 ആളുകൾക്ക് അസുഖം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 40 ആയി ഉയർന്നു. ഇതിൽ ഏഴ് ആളുകൾ തീവ്രപരിചരണ വിഭാഗത്തിലാണ്.
അതേസമയം, മാസങ്ങളുടെ ഇടവേളക്കു ശേഷം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3000ത്തിലേക്ക് കടക്കുകയാണ്. നിലവിൽ 2640 രോഗികളാണ് കോവിഡ് ബാധിതരായി കഴിയുന്നത്. ദിനേനയുള്ള കോവിഡ് കേസുകളുടെ വർധന നേരിയ ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രണ്ടു ദിവസവും 300ന് മുകളിലാണ് കേസുകൾ. മാസങ്ങൾക്കിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. 373 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ഉയർച്ച വന്നിട്ടുണ്ട്. ഡിസംബർ അവസാനമൊക്കെ ദിനേന ഒന്നും രണ്ടും ആളുകളെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം മാത്രം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, കോവിഡിന്റെ മറ്റൊരു തരംഗത്തിലേക്ക് രാജ്യം നീങ്ങാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട് അധികൃതർ. വിദേശികളടക്കമുള്ളവർക്ക് വിവിധ ഗവർണറേറ്റുകളിൽ ബൂസ്റ്റർ ഡോസ് നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.