മസ്കത്ത്: ഇന്ത്യയിൽ നിന്ന് ഓണ വിഭവങ്ങൾ എത്തിക്കഴിഞ്ഞു. ഇതോടെ മാളുകളും വ്യാപാരസ്ഥാപനങ്ങളും ഓണ തിരക്കിലമർന്നു. ഓണത്തിന് ആവശ്യമായ വാഴ ഇല മുതൽ മുല്ലപ്പൂവരെ എല്ലാ വിഭവങ്ങളും വിപണിയിൽ എത്തിയിട്ടുണ്ട്. വിമാനം വഴിയാണ് എല്ലാ വിഭവങ്ങളും എത്തിയത്. ഓണം അവധി ദിവസം ആയതിനാൽ ഇത്തവണ ആഘോഷം ഗംഭീരമാവും. ഇത് മുന്നിൽകണ്ട് കൂടുതൽ വിഭവങ്ങൾ എത്തിച്ചതായി ഇറക്കുമതി മേഖലയിലുള്ളവർ പറയുന്നു.
ഹോട്ടലുകളും മറ്റും മുൻ വർഷത്തെക്കാൾ കൂടുതൽ വിഭവങ്ങൾ ഓർഡർ ചെയ്തതായും ഇറക്കുമതിക്കാർ പറയുന്നു. പൊതുവെ എല്ലാ ഇടങ്ങളിലും ഓണ സദ്യയും ഓണ പരിപാടികളും ഈ വർഷം നടക്കുന്നുണ്ട്. ഓണ വിഭവങ്ങൾ വാങ്ങാൻ കൂടുംബങ്ങൾ കൂട്ടായി ഇറങ്ങിയതോടെ നഗരങ്ങളും സജീവമായി.
കഴിഞ്ഞ വർഷത്തെക്കാൾ പത്ത് ശതമാനം കൂടുതൽ ഓണ വിഭവങ്ങൾ ഇന്ത്യയിൽ നിന്ന് എത്തിച്ചതായി സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. 130 ടൺ ഓണ വിഭവങ്ങളാണ് നാട്ടിൽ നിന്ന് എത്തിച്ചത്. ഈ വർഷം ഹോട്ടലുകളിൽനിന്നും മറ്റും വൻ ഓർഡർ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. വിഭവങ്ങളെല്ലാം വിമാനം വഴിയാണ് എത്തിച്ചത്. എന്നാൽ എയർ ഇന്ത്യ എക്പ്രസ് വിമാനം റദാക്കിയത് ചെറിയ പ്രയാസങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം 16,000 കിലോ വാഴയിലയാണ് തങ്ങൾ ഇറക്കുമതി ചെയ്തത്. 3,5000 കിലോ ഏത്തപ്പഴവും 120 കിലോ പൂവും ഇറക്കുമതി ചെയ്തിട്ടുണ്ട്. കുടാതെ രസകദളി 7000 കിലോ, 5,000 കിലോ പൂവൻ പഴം, 3000 കിലോ ചുവന്ന പൂവൻ, 17,000 കിലോ മുരിങ്ങ കായ, 9,000 കിലോ ചേമ്പ്, 7,000 കിലോ വെള്ളരി എന്നിവയും ഇന്ത്യയിൽ നിന്ന് എത്തിച്ചിട്ടുണ്ട്. കാച്ചിൽ, അമര പയർ, ചൗ ചൗ, പച്ചമാങ്ങ, ഇഞ്ചി, മഞ്ഞൾ എന്നിവയും വൻ തോതിൽ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം പ്രമുഖ വ്യപാര സ്ഥാപനങ്ങളിലും ഹൈപർമാർക്കറ്റുകളിലും വൻ തോതിൽ ഓണ വിഭവങ്ങൾ എത്തിക്കഴിഞ്ഞു. ഹൈപർമാർക്കറ്റുകളിൽ ഓണ വിഭവങ്ങൾക്ക് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ വിഭവങ്ങളായ മട്ട അരി, തേങ്ങ, വിവിധ ഇനം പച്ചക്കറികൾ, പായസത്തിന് ആവശ്യമായ വിഭവങ്ങൾ അച്ചാറുകൾ, പഴ വർഗങ്ങൾ എന്നിവക്കെല്ലാം പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്.
ഓണ വസ്ത്രങ്ങൾക്കും അല്ലാത്ത വസ്ത്രങ്ങൾക്കും പ്രത്യേക ഓഫറാണ് വ്യാപാര സ്ഥാപനങ്ങൾ നൽകുന്നത്. ഇതോടെ വ്യാഴാഴ്ച മുതൽ തന്നെ വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർധിച്ചു. വാരാന്ത്യ അവധിയും പൊതു അവധിയും ഒക്കെ ആയതിനാൽ ഒമാൻ പരക്കെ വ്യാഴാഴ്ച വൈകുന്നേരം മുതൽ അവധി മൂഡിലാണ്. കുടുംബങ്ങളും ഒത്ത് ചേർന്ന് കൂട്ടായി ഓണ വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാണ്.
ഫ്ലാറ്റുകളും കെട്ടിട സമുച്ചയങ്ങളും കേന്ദ്രീകരിച്ചും ഓണാഘോഷങ്ങൾ നടക്കുന്നുണ്ട്. കൂടാതെ ചെറിയ കൂട്ടായ്മകളും മറ്റും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അവധി ദിനം ആയതിനാൽ സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന ഒറ്റക്ക് താമസിക്കുന്നവരും കൂടിച്ചേർന്നായിരിക്കും ആഘോഷങ്ങൾ നടത്തുക.
താമസ ഇടങ്ങളിലും മറ്റും പൂക്കളമിട്ടും മറ്റ് ഒരുക്കങ്ങൾ നടത്തിയും ആഘോഷം പൊലിപ്പിക്കും. ഒമാനിലെ ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്ന മലയാളികൾക്ക് അവധി ഇല്ലെങ്കിലും ഓണ വസ്ത്രം ധരിച്ചും സ്ഥാപനങ്ങളിൽ പൂക്കളം ഒരുക്കിയുമാണ് ഇവർ ആഘോഷം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.