മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. റുസ്താഖ്, നഖൽ, ബുറൈമി, ധങ്ക്, സമാഈൽ, നഖൽ അൽ അവാബി സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് സമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. മഴ ലഭിച്ച പ്രദേശങ്ങളിലെല്ലാം രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെ പതിയെ തുടങ്ങിയ മഴ, രാത്രിയാണ് ശക്തിയാർജിച്ചത്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഉൾപ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി നേരീയ തോതിൽ ഗതാഗത തടസ്സവും നേരിട്ടു. മഴ കിട്ടിയത് കത്തുന്ന ചൂടിന് ആശ്വാസം പകർന്നതായി പ്രദേശവാസികൾ പറഞ്ഞു.
അതേസമയം, വരുംദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. തിങ്കളാഴ്ച 10 മുതൽ 60 വരെ മില്ലിമീറ്റർ തീവ്രതയുള്ള മഴ ലഭിച്ചേക്കും. കനത്ത കാറ്റും ഇടിമിന്നലും ഉണ്ടാകും. ആലിപ്പഴവും വർഷിക്കും. അൽ ഹജർ പർവതങ്ങളിലും സമീപ പ്രദേശങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്കും മഴ വ്യാപിക്കാൻ സാധ്യതയുണ്ട്.
കൂടാതെ, ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും അൽ വുസ്ത ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലും 10 മുതൽ 20 വരെ മില്ലിമീറ്റർ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27 മുതൽ 65 വരെ കി.മീറ്റർ വരെ വേഗത്തിലായിരിക്കും കാറ്റ് വീശുക. ഇതിന്റെ ഫലമായി ദോഫാറിലും അൽ വുസ്തയിലും പൊടി ഉയരാനും സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ചയെ ബാധിച്ചേക്കും.
അറബിക്കടലിൽ രണ്ടു മുതൽ 2.5 വരെ മീറ്റർ തിരമാലകൾ ഉയരും. അതേസമയം, ഒമാൻ കടലിൽ 1.5 മുതൽ രണ്ട് മീറ്റർ വരെയായിരിക്കും തിരമാലകൾ. ചൊവ്വാഴ്ച ദോഫാർ ഗവർണറേറ്റിലെയും ഹജർ പർവതനിരകളിലും തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും 10 മുതൽ 20 വരെ മില്ലിമീറ്റർ മഴ പെയ്തേക്കും. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്കും ഇത് വ്യാപിച്ചേക്കും. മണിക്കൂറിൽ 27 മുതൽ 55 വരെ കി. മീറ്റർ വേഗത്തിൽ കാറ്റും വിശാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.