ഖത്തറില്‍ വീട്ടുവാടക കുറഞ്ഞേക്കും

ദോഹ: വീട്ടുവാടക നിരക്ക് വീടും കുറയാന്‍ സാധ്യത. വിവിധ ശ്രേണിയിലുള്ള പാര്‍പ്പിടങ്ങളുടെ വാടകനിരക്ക് നിലവിലുള്ള അവസ്ഥ തുടരുകയോ, താഴേക്ക് പോവുകയോ ചെയ്യുമെന്ന് ‘ഗള്‍ഫ്ടൈംസ് ’ റിപ്പോര്‍ട്ട് ചെയ്തു.
റിയല്‍ എസ്റ്റേറ്റില്‍ മേഖലയിലുള്ളവരുടെ പ്രതികരണമാരാഞ്ഞതില്‍നിന്ന് വാടകനിരക്ക് കുറയാന്‍ കാര്യമായ സാധ്യതയുള്ളതായാണ് നിരീക്ഷിക്കപ്പെടുന്നത്. വാടകക്കാരെ കാത്ത് നിരവധി പാര്‍പ്പിടങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നതാണ് ഇതിനു കാരണമായി പറയുന്നത്. ദോഹയിലും പുറത്തുമായി കിടപ്പുമുറി, അടുക്കള, ബാത്ത് റൂം എന്നിവയടങ്ങിയ സ്റ്റുഡിയോ സൗകര്യങ്ങളുള്ള താമസത്തിന് 2000 റിയാലിന് തരപ്പെടുമെന്ന അവസ്ഥയിലാണ് റിയല്‍ എസ്റ്റേറ്റ് രംഗം ഇപ്പോഴുള്ളത്.
നേരത്തെ 3200 റിയാലാണ് ഇതേ സൗകര്യങ്ങള്‍ക്കുള്ള ശരാശരി വാടകയെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമായ ഒരു ഏജന്‍റ്   അഭിപ്രായപ്പെട്ടു. ദോഹയിലും പ്രാന്ത പ്രദേശങ്ങളിലുമായി വിവിധ വാടക നിരക്കിലുള്ള നിരവധി വീടുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബജറ്റിനനുസരിച്ച് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാന്‍ ഇപ്പോള്‍ അവസരം ലഭിക്കുന്നതായും അതിനാല്‍ തന്നെ, ആരും ധിറുതിപ്പെട്ട് വാടകവീട്ടിലേക്ക് മാറുന്നില്ളെന്നും കുറഞ്ഞ വാടകയും മികച്ച സൗകര്യവും ഒത്തുകിട്ടിയാല്‍ മാത്രമേ കരാര്‍ ഒപ്പുവെക്കുന്നുള്ളൂവെന്നും ഇവര്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിച്ച ഏജന്‍റുമാരില്‍ പലരും രംഗംവിട്ട് മറ്റു തൊഴില്‍ മേഖലകളിലേക്ക് തിരിഞ്ഞതായും പത്രം പറയുന്നു.
കമ്മീഷന്‍ ഇനത്തില്‍ അധിക തുക ഈടാക്കുന്നതും  ലാഭം വര്‍ധിപ്പിക്കാനായുള്ള  ഈ രംഗത്തെ കടുത്ത മത്സരവും  വാടക വര്‍ധനക്കിടയാക്കിയിരുന്നു. എന്നാല്‍, ഇപ്പോഴത്തെ പ്രവണത വാടകക്ക് വീട് നല്‍കുന്നവര്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. വാടക വര്‍ധിക്കുമെന്ന ധാരണയില്‍ ദീര്‍ഘകാല പൂട്ടിയിട്ട പല പാര്‍പ്പിട ഉടമകളും ഇപ്പോള്‍ താമസക്കാരെ തേടിയിറങ്ങാനും പുതിയ ട്രന്‍റ് കാരണമായിട്ടുണ്ട്.
2016 അവസാനത്തോടെ ഖത്തറിലെ ഇടത്തരം പാര്‍പ്പിടകേന്ദ്രങ്ങളുടെ വാടക നിരക്കില്‍ കുറവുണ്ടാകുമെന്നാണ് പ്രമുഖ ആഗോള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി.ടി.ഇസഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
മേല്‍ത്തരം പാര്‍പ്പിടങ്ങളുടെയും  ഓഫീസ് മുറികളുടെയും വാടകയിനത്തില്‍ കുറവ് പ്രകടമായതായി ‘ഖത്തര്‍ മാര്‍ക്കറ്റ് റിപ്പോര്‍ട്ട് -ക്യു-2 2016’റും വ്യക്തമായിരുന്നു.
മേല്‍ത്തരം അപ്പാര്‍ട്ട്മെന്‍റുകളുടെ വാടക 1000-1500 വരെയും വില്ലകളുടേത് 2000 മുതല്‍ 3000 വരെയും കുറഞ്ഞതായാണ് ഡി.ടി.ഇസഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിത്.
അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെയാണ് രാജ്യത്തെ ഒഴിഞ്ഞുകിടക്കുന്ന പാര്‍പ്പിടങ്ങളുടെ തോത്. ബിന്‍  മഹ്മൂദ്, അല്‍ മന്‍സൂറ മേഖലകളിലാണ് ഈ നിരക്കിലുള്ള പാര്‍പ്പിടങ്ങളുടെ ലഭ്യതയുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.