ദോഹ: കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ മലയാളികൾ ഏറ്റവും കൂടുതൽ വായിക്കുകയും ചർച്ചചെയ്യുകയും ചെയ്ത ബെന്യാമിന്റെ ‘ആടുജീവിതം’ സിനിമയായി സ്ക്രീനിൽ നിറഞ്ഞാടാൻ ഒരുങ്ങുകയാണ്. ബ്ലെസി സംവിധാനം നിർവഹിച്ച് പൃഥ്വിരാജ് നജീബായി വേഷമണിയുന്ന ചിത്രം വ്യാഴാഴ്ച ഇന്ത്യയിലും വിവിധ വിദേശരാജ്യങ്ങളിലുമായി പുറത്തിറങ്ങുമ്പോൾ ആ നോവലിനൊപ്പം സഞ്ചരിച്ച പ്രവാസി മലയാളി ഇവിടെ ഖത്തറിലുമുണ്ട്. നോവലിലെ കഥാകേന്ദ്രമായ അറബ് നാട്ടിൽ ആടുജീവിതത്തെ ‘അയ്യാമുൽ മാഇസ്’ എന്ന പേരിൽ അറബിയിലേക്ക് വിവർത്തനം ചെയ്ത മലപ്പുറം സ്വദേശി സുഹൈൽ വാഫി ആദൃശ്ശേരി. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി ഉൾപ്പെടെ ഇതിനകംതന്നെ നിരവധി ശ്രദ്ധേയമായ വിവർത്തനങ്ങളിലൂടെ അറബ് വായനക്കാർക്കിടയിൽ പ്രശംസ പിടിച്ചുപറ്റിയ എഴുത്തുകാരനായ സുഹൈൽ വാഫിയുടെ ആദ്യ സൃഷ്ടിയായി ‘അയ്യാമുൽ മാഇസ് (ആടുജീവിതം) പുറത്തിറങ്ങിയത് 2014ലായിരുന്നു.
കുവൈത്തിലെ മക്തബത്ത് ആഫാഖ് പ്രസിദ്ധീകരിച്ച പുസ്തകം, അറബ് പ്രസാധകർ മലയാളത്തിൽനിന്നും നേരിട്ട് അറബിയിലേക്ക് വിവർത്തനം ചെയ്ത ആദ്യ കൃതിയെന്ന റെക്കോഡും സ്വന്തമാക്കിയാണ് വായനക്കാരിലെത്തുന്നത്. ആടുജീവിതത്തിന്റെ അറബിക് പതിപ്പ് പുറത്തിറങ്ങിയതിന്റെ പത്താം വർഷം, ആ കഥ ബിഗ് സ്ക്രീനിലെത്തുമ്പോൾ സിനിമക്കു പിന്നിലും സുഹൈലിന്റെ കൈയൊപ്പുണ്ടായിരുന്നു. ആലോചനാവേളയിൽ സംവിധായകന്റെ ആവശ്യപ്രകാരം സ്ക്രിപ്റ്റിന്റെ അറബിക് വിവർത്തനത്തിൽ പങ്കുവഹിച്ച ഇദ്ദേഹം, ചർച്ചയുടെ വിവിധ ഘട്ടങ്ങളിലും പങ്കാളിയായിരുന്നു. അതിജീവനത്തിന്റെയും പ്രവാസത്തിന്റെയും കഥയായി മാറി വായനാലോകം ഏറ്റെടുത്ത ആടുജീവിതത്തെ അറബികൾക്ക് ആദ്യം പരിചയപ്പെടുത്തിയ എഴുത്തുകാരൻ എന്ന നിലയിൽ സിനിമയുടെ പശ്ചാത്തലത്തിൽ തന്റെ ചിന്തകൾ പങ്കുവെക്കുകയാണ് സുഹൈൽ വാഫി.
മലയാളത്തിലെ ഏറ്റവും ജനപ്രിയ നോവലായി ആടുജീവിതം സ്വീകാര്യത നേടുന്നതിനിടെ ഉമ്മയാണ് ഈ പുസ്തകം വിവർത്തനം ചെയ്യാൻ ആദ്യം ആവശ്യപ്പെടുന്നത്. ഒന്നിലധികം തവണ പുസ്തകം വായിച്ച ഉമ്മ ഈ പുസ്തകം അറബികൾ വായിക്കണമെന്ന് നിർദേശിച്ചുകൊണ്ടായിരുന്നു വിവർത്തന ശ്രമത്തിന് പ്രോത്സാഹനം നൽകിയത്. അത് മലയാളത്തിൽനിന്ന് അറബിയിലേക്കുള്ള ആദ്യ പുസ്തക വിവർത്തനം എന്ന ഉദ്യമത്തിലേക്ക് എന്നെ നയിച്ചു. 2014ൽ ‘അയ്യാമുൽ മാഇസ്’ എന്ന പേരിൽ പുസ്തകം പുറത്തിറങ്ങി. കുവൈത്തിലെ മക്തബത്ത് ആഫാഖ് പ്രസിദ്ധീകരിച്ച പുസ്തകം ഇന്ന് ആറു പതിപ്പുകളിലായി വിവിധ രാജ്യങ്ങളിലെ വായനക്കാരിലേക്ക് എത്തിക്കഴിഞ്ഞു.
വിവർത്തകൻ എന്ന നിലയിൽ ഭാഷാപരമായോ എഴുത്തിന്റെ ശൈലിയിലോ വലിയ വെല്ലുവിളി നേരിട്ടിട്ടില്ല. വൈകാരികമായി ഉദ്വേഗം നൽകുന്നതാണ് കഥയെങ്കിലും, ബെന്യാമിന്റെതന്നെ മറ്റു പുസ്തകങ്ങളുടെയത്ര ഭാഷാപരമായി ആഴ്ന്നിറങ്ങുന്ന ഒന്നായിരുന്നില്ല ആടുജീവിതം. പിന്നീട് വിവർത്തനംചെയ്ത വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി ഉൾപ്പെടെ പുസ്തകങ്ങൾ മൊഴിമാറ്റാൻ നേരിട്ട വെല്ലുവിളികൾ ആടുജീവിതത്തിലുണ്ടായിരുന്നില്ല.
‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥയാണ്’ എന്ന ആമുഖത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ആടുജീവിതത്തിൽ വായിക്കുന്നതെല്ലാം യാഥാർഥ്യമാണെന്ന മുൻവിധിയോടെയാണ് വായനക്കാരൻ കഥയിലേക്കു പ്രവേശിക്കുന്നത്. നജീബിന്റെ ജീവിതത്തിനൊപ്പം, കഥയുടെ ഒഴുക്കിനുവേണ്ടി എഴുത്തുകാരന്റെ ആത്മാവിഷ്കാരങ്ങളും നോവലിലുണ്ടെന്നത് വസ്തുതയാണ്. നോവലിസ്റ്റുതന്നെ തന്റെ ഭാവനയും കഥയിലുണ്ടെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ വായനക്കാരും കഥയിലെ എല്ലാം നജീബ് അനുഭവിച്ചുതീർത്തതാണെന്ന് വിശ്വസിക്കുന്നുണ്ട്. ഹകീം എന്നയാളുടെ മരണവും മരുഭൂമിയിലെ പാമ്പുകളുടെ വരവും ആടുമായി ബന്ധവും, ഉൾപ്പെടെ കുറെ സംഭവങ്ങൾ ഇത്തരത്തിലുള്ളതാണെന്ന് നജീബുതന്നെ പല സംസാരങ്ങളിൽ സൂചിപ്പിച്ചിരുന്നു. റിയാലിറ്റിയും ഫിക്ഷനും ചേർന്നതാണെന്ന് വായനക്കാരനാണ് ബോധ്യമുണ്ടാവേണ്ടത്.
2014ലാണ് ‘അയ്യാമുൽ മാഇസ്’ പുറത്തിറങ്ങുന്നത്. ഇതിനകം അഞ്ചു പതിപ്പുകൾ പ്രസിദ്ധീകരിച്ചു എന്നത് പുസ്തകത്തിന്റെ സ്വീകാര്യതയുടെ അടയാളമാണ്. മലയാളം പോലൊരു പ്രാദേശിക ഭാഷയിൽനിന്നുള്ള പുസ്തകം, 22ഓളം രാജ്യങ്ങളിലെ മാതൃഭാഷയായ അറബിയിൽ പ്രസിദ്ധീകരിക്കുകയും അഞ്ചു പതിപ്പ് പിന്നിടുകയും ചെയ്തു എന്നത് ഇവിടത്തെ വായനവെച്ചു നോക്കുമ്പോൾ സ്വീകരിക്കപ്പെട്ടു എന്നുതന്നെ മനസ്സിലാക്കാം. അറേബ്യൻ എഴുത്തുകാരും മാധ്യമപ്രവർത്തകരും വിവിധ രാജ്യങ്ങളിലെ പ്രസിദ്ധീകരണങ്ങളിൽ പുസ്തകം സംബന്ധിച്ച് നിരൂപണം നടത്തിയിരുന്നു. വിമർശനം എന്ന നിലയിൽ സ്വാഗതം ചെയ്തവരും, അതേസമയം അതിശയോക്തി കലർന്ന അവതരണമെന്ന് പറഞ്ഞവരുമുണ്ട്. സാധാരണക്കാരും കാര്യമായി വായിക്കുകയും സമൂഹമാധ്യമങ്ങളിലും സാഹിത്യ വേദികളിലും ചർച്ചയും നടത്തിയിരുന്നു. പുസ്തകം വായിച്ചു തീർന്ന ശേഷം, നജീബിന്റെ അനുഭവം വല്ലാതെ വേട്ടയാടിയതായി വിളിച്ചുപറഞ്ഞ വായനക്കാരുമുണ്ട്.
കേരളത്തിലെയും അറബ് നാടുകളിലെയും സർവകലാശാലകളുടെ സിലബസുകളിലും ലൈബ്രറികളിലുമെല്ലാം പുസ്തകം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.