ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിൽ സംഘടിപ്പിക്കുന്ന ഖത്തർ സുസ്ഥിരത വാരാചരണത്തോടനുബന്ധിച്ച് സുപ്രീം
കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സംഘടിപ്പിച്ച
പരിപാടിയിൽനിന്ന്
ദോഹ: സുസ്ഥിരതയും പരിസ്ഥിതി സൗഹൃദവുമായ ലോകകപ്പ് എന്ന ലക്ഷ്യം വിജയത്തിലെത്തുന്നതിൽ പൊതുജനങ്ങളിലെ ബോധവത്കരണം പ്രധാന ഘടകമാണെന്ന് സുപ്രീംകമ്മിറ്റി സസ്റ്റെയിനബിലിറ്റി ഡയറക്ടർ എൻജി. ബുദൂർ അൽ മീർ. സമൂഹങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ പദ്ധതികളും ആസൂത്രണങ്ങളും ഏറ്റവും പ്രധാനപ്പെട്ട ഓഹരിയുടമകളായ പൊതുജനങ്ങളുമായി പങ്കുവെക്കൽ അനിവാര്യമാണെന്നും എൻജി. അൽ മീർ പറഞ്ഞു. ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിൽ (ക്യു.ജി.ബി.സി) സംഘടിപ്പിക്കുന്ന ഖത്തർ സുസ്ഥിരത വാരാചരണത്തോടനുബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുസ്ഥിരതക്കുവേണ്ടിയുള്ള ശ്രമങ്ങളിൽ പൊതുജനങ്ങൾ സാമൂഹികതലത്തിൽ അവരുടേതായ പങ്കു വഹിക്കുകയാണെങ്കിൽ 2022 ലോകകപ്പ് പൂർണമായും ലക്ഷ്യത്തിലേക്കെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോട്ടൽ മേഖലയിൽ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് കാർബൺ ന്യൂട്രൽ ടൂർണമെൻറ് എന്ന വാഗ്ദാനം നിറവേറ്റുന്നതിൽ സഹായകമാകുമെന്നും ഭാവിയിലെ പ്രധാന കായിക ചാമ്പ്യൻഷിപ്പുകളിലേക്കുള്ള മാതൃക സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ടൂർണമെൻറിനാവശ്യമായ നിർമാണപ്രവർത്തനങ്ങളിൽ സുസ്ഥിര നിർമാണ മാതൃകകളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്നും സ്റ്റേഡിയങ്ങളുടെ സുസ്ഥിരത മാനദണ്ഡങ്ങൾ നിർണയിക്കുന്നതിനുള്ള ഗ്ലോബൽ സസ്റ്റയിനബിലിറ്റി അസസ്മെൻറ് സിസ്റ്റം (ജി.എസ്.എ.എസ്) അംഗീകാരം എല്ലാ സ്റ്റേഡിയങ്ങൾക്കും ലഭിച്ചെന്നും സുപ്രീം കമ്മിറ്റി ചൂണ്ടിക്കാട്ടി. ഡിസൈൻ, ബിൽഡ്, കൺസ്ട്രക്ഷൻ മാനേജ്മെൻറ്, ഓപറേഷൻ എന്നീ മേഖലകളിലാണ് അംഗീകാരം. ഏറ്റവും സ്വീകാര്യമായ പദ്ധതികളാണ് ടൂർണമെൻറിലുടനീളം നടപ്പാക്കിയിരിക്കുന്നത്. കേവലം കാർബൺ ന്യൂട്രൽ ലോകകപ്പ് എന്നതിലുപരി, എത്ര വലിയ ടൂർണമെൻറായാലും സുസ്ഥിരത ഉറപ്പാക്കാമെന്ന ആത്മവിശ്വാസം ഇത് നൽകുന്നുവെന്നും സുപ്രീം കമ്മിറ്റി സസ്റ്റയിനബിലിറ്റി വിദഗ്ധൻ ഓർജാൻ ലുൻഡ്ബെർഗ് പറഞ്ഞു. പ്ലാസ്റ്റിക് രഹിത ടൂർണമെൻറ് എന്നതും ഖത്തർ 2022െൻറ പ്രധാന ലക്ഷ്യമാണെന്നും ലുൻഡ്ബെർഗ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.