ദോഹ: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു പിറകെ, നാട്ടിലെ വോട്ട് ആവേശത്തിലേക്ക് പ്രവാസി ലോകവും. വോട്ടർപട്ടികയിൽ പേരുള്ളവർ കുറവാണെങ്കിലും വോട്ടാവേശത്തിൽ നാട്ടുകാരെക്കാൾ മുന്നിലാണ് പ്രവാസികൾ. ഏപ്രിൽ 26ന് കേരളത്തിലെ വോട്ടെടുപ്പും, ജൂൺ നാലിന് വോട്ടെണ്ണലും ഉൾപ്പെടെ തെരഞ്ഞെടുപ്പ് തീയതികളായതോടെ പ്രചാരണ പരിപാടികളിലും, പരാമവധി വോട്ടു ചേർക്കലും വോട്ടുറപ്പിക്കാനുള്ള ആലോചനകൾക്കും തുടക്കമായി കഴിഞ്ഞു. മുൻ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്കു സമാനമായി വിവിധ പ്രവാസി സംഘടനകൾ, കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിൽ വിപുല പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
കേരളത്തിലെ രാഷ്ട്രീയപാർട്ടികൾക്കെല്ലാം പ്രവാസി ഉപഘടകങ്ങളുണ്ടെങ്കിലും സാംസ്കാരിക സംഘടനകളായാണ് ഇവയുടെ പ്രവർത്തനം. എന്നാൽ, വോട്ട് ചേർക്കലും, പ്രചാരണവും, നാട്ടിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ട് പിടിത്തവുമെല്ലാമായി സംഘടന സംവിധാനങ്ങളും വ്യക്തികളും സജീവമായിത്തുടങ്ങി. റമദാൻ നോമ്പിന്റെ ആലസ്യം പകലിലെയും രാത്രിയിലെയും ഒത്തുചേരലിനും കൺവെൻഷനുകൾക്കും മെല്ലെപ്പോക്കായി മാറുന്നുവെങ്കിലും വരും ദിവസങ്ങളിൽ എല്ലാം അതിവേഗത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് വിവിധ സംഘടനഭാരവാഹികൾ.
യു.ഡി.എഫ് ഘടകകക്ഷികളുടെ ഉപവിഭാഗമായ കെ.എം.സി.സി, ഇൻകാസ് സംഘടനകളാണ് ഖത്തറിലെ പ്രവാസികൾക്കിടയിലെ പ്രധാന ജീവകാരുണ്യ കൂട്ടായ്മകൾ. സി.പി.എം അനുഭാവികളുടെ കൂട്ടായ്മയായ സംസ്കൃതി സാംസ്കാരിക സംഘടന എന്ന നിലയിൽ പ്രവാസി സമൂഹത്തിൽ സജീവമാണ്. ഇവർക്കു പുറമെ, യുവകലാസാഹിതി, ഐ.എം.സി.സി ഉൾപ്പെടെ സംഘടനകളുമുണ്ട്. കെ.എം.സി.സി, ഇൻകാസ് ഉൾപ്പെടെ യു.ഡി.എഫ് അനുഭാവ സംഘടനകൾ നാട്ടിലെ പോലെ ഒന്നിച്ചു ചേർന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൊഴുപ്പേകാനാണ് ആലോചിക്കുന്നത്.
സ്ഥാനാർഥികളെ ഓൺലൈനിൽ പങ്കെടുപ്പിച്ചും, നേതാക്കളെ നേരിട്ടെത്തിച്ചും പ്രചാരണ പരിപാടികൾ പ്ലാൻ ചെയ്യുമെന്ന് ഇൻകാസ് കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിൻ മേപ്പയ്യൂർ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. ഇൻകാസ് ജില്ലകമ്മിറ്റി നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിപുലമായ ഇഫ്താർ സംഗമവും സംഘടിപ്പിച്ചിരുന്നു. മുൻവർഷത്തെ പോലെ ഇത്തവണയും കൂടുതൽ പേരെ നാട്ടിലെത്തിച്ച് വോട്ടുറപ്പിക്കാൻ ശ്രമിക്കുമെന്ന് വിപിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.