സാമൂഹിക വികസന മന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്
ദോഹ: ഖത്തർ സാമൂഹിക വികസന, കുടുംബ മന്ത്രാലയം സ്വദേശികൾക്കായി സാമ്പത്തികാവബോധ കാമ്പയിൻ ആരംഭിച്ചു. കടം വാങ്ങി ആഡംബര ജീവിതം നയിക്കാതെ സാമ്പത്തികാസൂത്രണം നടത്തണമെന്നും ഭാവിയിലേക്കായി സമ്പാദ്യത്തിന് ശ്രമിക്കണമെന്നും കുടുംബങ്ങളെയും യുവാക്കളെയും ബോധവത്കരിക്കുകയാണ് ‘ആസിം’ തലക്കെട്ടിൽ നടത്തുന്ന കാമ്പയിനിന്റെ ലക്ഷ്യം. മറ്റുള്ളവരെ ആശ്രയിക്കുന്നതും അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതും അവസാനിപ്പിച്ച് ഖത്തരി സമൂഹത്തെ ഉൽപാദനക്ഷമമാക്കി മാറ്റാനാണ് അധികൃതർ പദ്ധതി തയാറാക്കുന്നത്. ഇസ്ലാമിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക അവബോധം സൃഷ്ടിക്കാനും വൈവിധ്യമാർന്ന വരുമാന സ്രോതസ്സുകൾ കണ്ടെത്തി ഭാവി ഭദ്രമാക്കാനും യുവാക്കളെ പ്രേരിപ്പിക്കും. പുതുതായി ജോലി ചെയ്ത് തുടങ്ങിയവർ, വിവാഹം കഴിക്കാൻ പദ്ധതിയിടുന്നവർ, കടബാധ്യതയുള്ളവർ എന്നിവർക്ക് വ്യക്തിഗത മാർഗനിർദേശം നൽകുമെന്ന് സാമൂഹിക വികസന മന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് പറഞ്ഞു. രാജ്യത്തെ വിവിധ ഏജൻസികളുമായും സ്ഥാപനങ്ങളുമായും സഹകരിച്ചും സോഷ്യൽ & സ്പോർട്സ് കോൺട്രിബ്യൂഷൻ ഫണ്ട്, ശൈഖ് ജാസിം ബിൻ മുഹമ്മദ് ഫൗണ്ടേഷൻ ഫോർ സോഷ്യൽ വെൽഫെയർ എന്നിവയുടെ പിന്തുണയോടെയുമാണ് ആസിം കാമ്പയിൻ നടത്തുന്നത്. ‘സാമ്പത്തിക വിശുദ്ധിയും പെരുമാറ്റത്തിലെ സ്വാധീനവും’, ‘സമൂഹികാഭിവൃദ്ധിയും വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റും’ എന്നീ രണ്ട് തലങ്ങളിൽ ഊന്നിയാണ് കാമ്പയിൻ. ആളോഹരി വരുമാനം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തർ. ഇത് നിരുത്തരവാദപരമായ ഉപഭോഗം ഉൾപ്പെടെ ദൂഷ്യങ്ങളിലേക്ക് നയിക്കാതിരിക്കാനും ഭദ്രമായ ഭാവിതലമുറ രൂപപ്പെടുത്താനും അധികൃതർ ജാഗ്രതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.