എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കിഴക്കൻ മേഖല മത്സരങ്ങളിൽ പങ്കെടുക്കാനായി ദോഹ വിമാനത്താവളത്തിലെത്തിയ താരങ്ങൾ ബസിൽ താമസസ്ഥലത്തേക്ക് പോകുന്നു

വീണ്ടും കളിയാരവം: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഇന്നുമുതൽ

ദോഹ: ചെറിയ ഇടവേളക്കുശേഷം എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കിഴക്കൻ മേഖല മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ് കുറിക്കുന്നു. ഖത്തറിെൻറ കാൽപന്ത് കളിയാരവത്തിലേക്കുള്ള മടങ്ങിവരവും കൂടിയാണിത്.ചൈന, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ജപ്പാൻ, മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽനിന്നായി 16 ടീമുകളാണ് കിഴക്കൻ മേഖല മത്സരങ്ങൾക്കായി ഖത്തറിലെത്തിയിരിക്കുന്നത്. കോവിഡ്–19 പ്രതിസന്ധികൾക്കിടയിലും പശ്ചിമ മേഖല മത്സരങ്ങൾ വിജയകരമായി സംഘടിപ്പിച്ച് എല്ലാവരുടെയും കൈയടി വാങ്ങിയ ഖത്തറിനു തന്നെയാണ് കിഴക്കൻ മേഖല മത്സരങ്ങൾ നടത്തുന്നതിനും നറുക്കുവീണത്.

കിഴക്കൻ മേഖലയിലെ 44 മത്സരങ്ങളാണ് ഖത്തറിൽ നടക്കുക. കോവിഡ് കാരണം ഒരു റൗണ്ട് മത്സരങ്ങൾ മാത്രമാണ് കിഴക്കൻ മേഖലയിൽ നടന്നത്. പ്രതികൂല സാഹചര്യത്തെ തുടർന്ന് വേദി വീണ്ടും മാറ്റി ഖത്തറിനെ തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചു റൗണ്ട് മത്സരങ്ങളാണ് ഖത്തറിൽ അവശേഷിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായാണ് പശ്ചിമ മേഖല മത്സരങ്ങൾ ഖത്തറിൽ സമാപിച്ചത്. എല്ലാ ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച് വിജയകരമായാണ് പശ്ചിമ മേഖല മത്സരങ്ങൾ ഖത്തർ സംഘടിപ്പിച്ചത്. ഇതേത്തുടർന്നാണ് കിഴക്കൻ മേഖല മത്സരങ്ങൾക്കായി എ.എഫ്.സി ഖത്തർ ഫുട്ബാൾ അസോസിയേഷനെ സമീപിച്ചത്. 2022ലെ ലോകകപ്പിലേക്കുള്ള ഖത്തറി‍െൻറ പ്രയാണത്തിനുള്ള അംഗീകാരം കൂടിയായിരുന്നു ഇത്.

ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങളായ അൽ വക്റയിലെ അൽ ജനൂബ് സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവയിലും സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലുമായാണ് കിഴക്കൻ മേഖല മത്സരങ്ങൾ നടക്കുന്നത്. ഖത്തർ യൂനിവേഴ്സിറ്റി, അൽ ഒഖ്ല, അൽ ഇർസാൽ എന്നിവിടങ്ങളിലാണ് ടീമുകളുടെ പരിശീലനം നടക്കുക.

കളിക്കാരുടെയും ഒഫിഷ്യലുകളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതി‍െൻറ ഭാഗമായി ഖത്തർ ഫുട്ബാൾ അസോസിയേഷനും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഖത്തർ സ്റ്റാർസ് ലീഗ് ഫൗണ്ടേഷനും സംയുക്തമായാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഈസ്റ്റ് സോണിലെ ജി, എച്ച് എന്നീ ഗ്രൂപ്പുകളിലെ മത്സരങ്ങൾക്ക് നേരത്തേ മലേഷ്യ ആയിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, മലേഷ്യയിൽ കോവിഡ്–19 വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടത്താൻ ഖത്തറിന് ഒരിക്കൽക്കൂടി നറുക്ക് വീണത്.

എ.എഫ്.സി ചാമ്പ്യൻസ് ലീഗ് വെസ്റ്റ് സോൺ മത്സരങ്ങൾ വിജയകരമായി സമാപിച്ചതിനു പിന്നാലെയാണ് ഈസ്റ്റ് സോൺ മത്സരങ്ങളും ഖത്തറിൽ സംഘടിപ്പിക്കാൻ എ.എഫ്.സി തീരുമാനിച്ചിരിക്കുന്നത്. ചൈന, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ക്ലബുകളുടെ ചാമ്പ്യൻസ് ലീഗിലെ ബാക്കി മത്സരങ്ങളാണ് ഇവിടെ നടക്കുക.

ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ് ടൂർണമെൻറായ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കോവിഡ്–19 പശ്ചാത്തലത്തിൽ കഴിഞ്ഞ മാസമാണ് കടുത്ത നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചത്. ഖത്തറിൽ 2022ലേക്കുള്ള ലോകകപ്പ് സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള വേദികളിലായിരുന്നു മത്സരം.ലോകമെമ്പാടും കോവിഡ്–19 വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഈ വർഷം മാർച്ചിലാണ് ഫുട്ബാൾ മത്സരങ്ങൾ നിർത്തിവെക്കാൻ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ തീരുമാനിക്കുന്നത്.

ഖത്തറിൽ നടന്ന വെസ്റ്റ് സോൺ മത്സരങ്ങൾ വിജയകരമായി സമാപിച്ചതിൽ എ.എഫ്.സി ജനറൽ സെക്രട്ടറി വിൻസർ ജോൺ ഖത്തർ ഫുട്ബാൾ അസോസിയേഷന് പ്രശംസ നേർന്നിരുന്നു.നിലവിലെ ചാമ്പ്യന്മാരായ സൗദിയിൽനിന്നുള്ള അൽ ഹിലാൽ ക്ലബിൻെറ ഭൂരിഭാഗം താരങ്ങൾക്കും ഒഫിഷ്യലുകൾക്കും കോവിഡ്–19 ബാധിച്ചതിനെ തുടർന്ന് ടൂർണമെൻറിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു. അൽ നസർ ക്ലബിനെ വീഴ്ത്തി ഇറാനിൽ നിന്നുള്ള പെർസെപൊളിസ് ആണ് ഫൈനലിൽ പ്രവേശിച്ചിരിക്കുന്ന ഒരു ക്ലബ്.അതേസമയം, ഡിസംബർ 19ന് നടക്കേണ്ട എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫൈനലി‍െൻറ വേദി ഇതുവരെ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.