ദോഹ: രക്തദാനം മഹാദാനംഎന്ന ഓർമപ്പെടുത്തലോടെ ജൂൺ 14 ചൊവ്വാഴ്ച ലോക രക്തദാതാക്കളുടെ ദിനം. രക്തം നൽകിയും ആരോഗ്യമുള്ള വ്യക്തികളെ രക്തദാനത്തിന് പ്രേരിപ്പിച്ചും ഈ ദിനത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുകയാണ് രക്തദാനം പതിവാക്കിയ സന്നദ്ധ പ്രവർത്തകർ. ലോകരക്തദാന ദിനത്തിന്‍റെ ഭാഗമായി രാജ്യത്തെ ജനങ്ങളോട് രക്തം നൽകാൻ ഹമദ് മെഡിക്കല്‍ കോര്‍പറേഷൻ (എച്ച്.എം.സി) ആഹ്വാനം ചെയ്യുന്നു.
രക്തദാനം ഐക്യദാര്‍ഢ്യ പ്രവൃത്തിയാണ്-പരിശ്രമത്തില്‍ പങ്കാളിയാകൂ, ജീവന്‍ രക്ഷിക്കൂ - എന്ന പ്രമേയവുമായാണ് ഇത്തവണ ലോക രക്തദാതാക്കളുടെ ദിനം ആചരിക്കുന്നത്. വർഷാവസാനം ലോകകപ്പ് ഫുട്ബാളിന് വേദിയാവാൻ രാജ്യം ഒരുങ്ങവെ രക്തബാങ്കില്‍ മതിയായ അളവിൽ രക്തം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ആഹ്വാനം. വിവിധ കമ്യൂണിറ്റികളിൽ നിന്നും രക്തദാനത്തിന് യോഗ്യരായവർ മുന്നോട്ടുവരണമെന്ന് എച്ച്.എം.സി ആവശ്യപ്പെട്ടു.
ലോക രക്തദാതാക്കളുടെ ദിനം എന്നനിലയിൽ രക്തദാനത്തിന് ഉചിതമായ സമയമാണിതെന്ന് എച്ച്.എം.സി ലബോറട്ടറി മെഡിസിന്‍-പതോളജി ഡോ.ഇനിയാസ് അല്‍ ഖുവാരി പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ലക്ഷത്തോളം കാണികളെത്തുമ്പോൾ എല്ലാ അടിയന്തര സാഹചര്യവും നേരിടാൻ ആരോഗ്യ രംഗവും സജ്ജമാണ്. അതിന്‍റെ ഭാഗമായി രക്തബാങ്കിൽ ആവശ്യമായ അളവിൽ രക്തം കരുതുന്നതിന്‍റെ ഭാഗമായാണ് വിവിധ പ്രവാസ സമൂഹങ്ങളോടും രക്തദാനത്തിന് സജ്ജമാവാൻ അധികൃതർ ആവശ്യപ്പെടുന്നത്. അര്‍ബുദ രോഗികള്‍ക്ക് ഉള്‍പ്പെടെ പ്രതിദിന ആവശ്യകത നിറവേറ്റുന്നതിന് മാത്രമല്ല സന്ദര്‍ശകരുടെ എണ്ണം കൂടുമെന്നതിനാല്‍ അടിയന്തര സാഹചര്യത്തില്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ ആവശ്യമായ അളവില്‍ രക്തം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഡോ. ഇനാസ് അൽ കുവാരി വിശദമാക്കി. 'ഒരു തവണ രക്തം ശേഖരിച്ചാൽ, 42 ദിവസംവരെ അത് സൂക്ഷിക്കാം. അതിനാൽ, ഈ കാലയളവ് കഴിയുമ്പോഴേക്കും വീണ്ടും രക്തം കണ്ടെത്തുന്നതിന് പതിവായ ഉറവിടവും ആവശ്യമാണ്.
ദാനം ചെയ്യപ്പെടുന്ന ഒരു യൂനിറ്റ് രക്തം പ്രത്യേക രക്ത ഘടകങ്ങളായി ഉപയോഗിക്കുകയാണെങ്കിൽ കുറഞ്ഞത് മൂന്നു രോഗികൾക്കെങ്കിലും ഗുണം ചെയ്യും' -ഡോ. ഇനാസ് അൽ കുവാരി പറഞ്ഞു. ഖത്തര്‍ ബ്ലഡ് സർവിസസിന്റെ രക്തദാന കേന്ദ്രങ്ങളും മൊബൈല്‍ യൂനിറ്റുകളും സുരക്ഷയിലും സാേങ്കതിക മികവിലും ഉയര്‍ന്ന രാജ്യാന്തര നിലവാരം സൂക്ഷിക്കുന്നവയാണ്. ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ ബയാത് അല്‍ ദിയാഫയില്‍ അടുത്തിടെയാണ് പുരുഷന്മാര്‍ക്കുവേണ്ടി മാത്രമുള്ള താല്‍ക്കാലിക രക്തദാന
കേന്ദ്രം തുറന്നത്. രക്തദാനത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ www.hamad.qa/qbs വെബ്സൈറ്റ് വഴി ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.