ഖത്തർ നാഷനൽ ലൈബ്രറി
ദോഹ: മുതിർന്നവർക്കും കുട്ടികൾക്കുമായി വൈവിധ്യമാർന്ന വേനൽ പരിപാടികളുമായി ഖത്തർ നാഷനൽ ലൈബ്രറി (ക്യു.എൻ.എൽ). കലാകാരന്മാർക്കും സംഗീതജ്ഞർക്കും എഴുത്തുകാർക്കും ലൈബ്രറിയുടെ ഇന്നവേഷൻ സ്റ്റേഷൻ ഉപയോഗിക്കാനും ക്രിയാത്മക ആശയങ്ങൾക്ക് ജീവൻ പകരാനുമുള്ള സുവർണാവസരമാണ് ലൈബ്രറി ഒരുക്കുന്നതെന്ന് ക്യു.എൻ.എൽ അറിയിച്ചു.
നാഷനൽ ലൈബ്രറിക്ക് കീഴിലെ മ്യൂസിക് പ്രൊഡക്ഷൻ സ്റ്റുഡിയോയിൽ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ കലാകാരന്മാരെ പ്രഫഷണൽ നിലവാരമുള്ള ഓഡിയോയും വിഡിയോയും റെക്കോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അതേസമയം, ഗ്രീൻ സ്ക്രീൻ റൂം ഉയർന്ന റെസല്യൂഷൻ കാമറയും ലൈറ്റ് കിറ്റുകളും ഉപയോഗിക്കാനുള്ള അവസരവുമൊരുക്കുന്നു.
എഴുത്തുകാർക്കും ഡിസൈനർമാർക്കും അവരുടെ ആശയങ്ങൾക്ക് ത്രിമാന പ്രിന്റിങ് സ്റ്റേഷനിൽനിന്ന് പുതുജീവൻ നൽകാൻ സഹായിക്കുന്ന ഡിജിറ്റൽ പ്രൊഡക്ഷൻ സ്റ്റേഷനും ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട്. യുവാക്കൾക്ക് യങ് അഡൽട്ട്സ് ലൈബ്രറിയുമുണ്ട്.
12 മുതൽ 18 വയസ്സ് വരെയുള്ളവർക്കായി 30,000ത്തിലധികം ഫിക്ഷൻ, നോൺ ഫിക്ഷൻ പുസ്തകങ്ങളും ഗ്രാഫിക് നോവലുകളുമാണ് ലൈബ്രറിയിലുള്ളത്. കൂടാതെ സംഗീതോപകരണങ്ങൾ, അത്യാധുനിക കമ്പ്യൂട്ടർ ലാബുകൾ, പഠനറൂമുകൾ, വർക്ക്ഷോപ്പുകൾ എന്നിവയിലേക്കും പ്രവേശനം നൽകുന്നു.
പഠനവും വിനോദവും സമന്വയിപ്പിച്ച് മികച്ച അന്തരീക്ഷത്തിൽ വിദ്യാർഥികൾക്ക് പുതിയ മേഖലയിലേക്ക് പ്രവേശിക്കാനും നിലവിലുള്ള കഴിവുകൾ വളർത്താനും പുതിയ അധ്യയന വർഷത്തിലേക്കുള്ള തയാറെടുപ്പുകൾ നടത്താനും സാധിക്കും. കുട്ടികൾക്കായുള്ള ലൈബ്രറിയാണ് മറ്റൊരു പ്രധാന കേന്ദ്രം. ലക്ഷത്തിലധികം പുസ്തകങ്ങളും ഡസൻ കണക്കിന് പഠന കളിപ്പാട്ടങ്ങളുമാണ് ഇവിടെ അവർക്കായി നിരത്തിയിരിക്കുന്നത്.
റീഡ് ആൻഡ് റിഫ്ലക്ട് വിഡിയോ ചലഞ്ച് എന്ന മറ്റൊരു പരിപാടിയും ലൈബ്രറി ഒരുക്കിയിട്ടുണ്ട്. യാത്ര എന്ന വിഷയത്തിൽ ലൈബ്രറിയുടെ ശേഖരങ്ങളിൽനിന്ന് ഒരു പുസ്തകം തെരഞ്ഞെടുത്ത് വായിക്കുകയാണ് പരിപാടി.
തുടർന്ന് തെരഞ്ഞെടുത്ത പുസ്തകം വായിച്ച് അവരിലുണ്ടാക്കിയ സ്വാധീനം പങ്കിടുകയും ഭാവി പരിപാടികളിലേക്കുള്ള തീരുമാനങ്ങളിൽ പുനർവിചിന്തനം നടത്താൻ അത് പ്രേരിപ്പിച്ചോ എന്നൊക്കെയുള്ള വിവരണങ്ങളുമായി ആകർഷമായ വിഡിയോ അവതരണമാണ് മത്സരത്തിന്റെ പ്രധാന ഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.