പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാസംഗമത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി. സാദിഖ് സംസാരിക്കുന്നു
ദോഹ: ‘പ്ലസ് വണ്‍ - മലബാർ ക്ലാസിന് പുറത്ത്’ തലക്കെട്ടിൽ പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ല കമ്മിറ്റി ചർച്ചാസംഗമം സംഘടിപ്പിച്ചു. ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കാത്തതിന്റെ ദുരിതമാണ് മലബാര്‍ മേഖല അനുഭവിക്കുന്നതെന്ന് സംഗമം അഭിപ്രായപ്പെട്ടു. മാറി ഭരിച്ച ഇരു മുന്നണികള്‍ക്കും ഇതില്‍ പങ്കുണ്ട്. ഒരു ക്ലാസില്‍ 40 കുട്ടികളെന്ന ലബ്ബ കമീഷൻ റിപ്പോര്‍ട്ട് തള്ളി മലബാറില്‍ 65 കുട്ടികളെ വരെ കുത്തിനിറച്ചത് അക്കാദമിക നിലവാരത്തെ ബാധിക്കും. പ്ലസ് വണ്‍ സീറ്റ് അല്ലാതെ ഐ.ടി.ഐ പോലുള്ള മറ്റ് കോഴ്സ് ഉൾപ്പെടെ മതിയായ സീറ്റുണ്ടെന്നാണ് മന്ത്രി കള്ളക്കണക്കുകള്‍ നിരത്തി സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. മലബാറിലെ വിദ്യാർഥികളുടെ ചോയ്സ് നിശ്ചയിക്കേണ്ടത് മന്ത്രിയല്ല. അധിക സീറ്റുകളോ താൽക്കാലിക ബാച്ചുകളോ അല്ല സ്ഥായിയായ പരിഹാരമാണ് വേണ്ടത്.
കേരളത്തിലെ മറ്റിടങ്ങളില്‍ മതിയായ കുട്ടികളില്ലാതെ സര്‍ക്കാറിന് ബാധ്യതയുണ്ടാക്കുന്ന ബാച്ചുകള്‍ മലബാര്‍ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തയാറാവണം. പുതിയ ബാച്ചുകള്‍ തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഇല്ലെങ്കില്‍ എയ്ഡഡ് മേഖലയിലെങ്കിലും അനുവദിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് സി. സാദിഖ് വിഷയം അവതരിപ്പിച്ചു. കോഴിക്കോട് ജില്ല പ്രസിഡന്റ് ആരിഫ് വടകര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള, സജീർ (ഖത്തർ വാണിമേൽ പ്രവാസി ഫോറം), അൻവർ ശിവപുരം (മാക് ഖത്തർ), ജില്ല വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, സെക്രട്ടറി ബാസിം കൊടപ്പന, അബ്ദുറഹ്മാന് പുറക്കാട് എന്നിവര്‍ സംസാരിച്ചു. ജില്ല ട്രഷറര്‍ അംജദ് കൊടുവള്ളി, ജില്ല കമ്മിറ്റിയംഗം അസ്ലം വടകര തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.