ദോഹ: വർഷങ്ങൾ നീണ്ട ഇടവേളക്കു ശേഷം ഖത്തറും ബഹ്റൈനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു. ബുധനാഴ്ച റിയാദിലെ ജി.സി.സി കൗൺസിൽ ആസ്ഥാനത്ത് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് 2017 ഗൾഫ് ഉപരോധത്തോടെ നിലച്ച നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനമായത്.
ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ അഹമ്മദ് ബിൻ ഹസൻ അൽ ഹമ്മാദിയും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയും യോഗത്തിൽ പങ്കെടുത്തു. ഐക്യരാഷ്ട്രസഭ ചാർട്ടർ നിർദേശങ്ങളും നയതന്ത്ര ബന്ധം സംബന്ധിച്ച 1962ലെ വിയന വ്യവസ്ഥകളും അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ യോഗത്തിൽ തീരുമാനമായതായി ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയവും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനം സ്ഥിരീകരിച്ചിട്ടുണ്ട്.
2017ൽ യു.എ.ഇ, ബഹ്റൈൻ, സൗദി, ഈജിപ്ത് എന്നീ നാല് രാജ്യങ്ങൾ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഗൾഫ് ഉപരോധത്തിനു പിന്നാലെയാണ് നയതന്ത്ര ബന്ധം മുറിഞ്ഞത്. മൂന്നര വർഷത്തിനുശേഷം, 2021 ജനുവരിയിൽ സൗദിയിൽ നടന്ന അൽ ഉല ഉച്ചകോടിക്കു പിന്നാലെ മറ്റു മൂന്നു രാജ്യങ്ങളും ഖത്തറുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരുന്നു. സൗദിയും ഈജിപ്തും ഖത്തറിൽ എംബസിയും തുറന്നു. ഉപരോധം നീങ്ങിയെങ്കിലും, ബഹ്റൈനും ഖത്തറും തമ്മിലെ അഭിപ്രായഭിന്നതകൾ തുടരുകയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും അബൂദബിയിൽ ചർച്ച നടത്തി.
ജനുവരിയിൽതന്നെ ബഹ്റൈൻ കിരീടാവകാശി ഖത്തർ അമീറുമായി ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ടെലിഫോൺ സംഭാഷണവും നടത്തിയിരുന്നു. ഈ നടപടികൾക്കൊടുവിലാണ് ബുധനാഴ്ച ജി.സി.സി ആസ്ഥാനത്ത് ചേർന്ന ഫോളോഅപ് കമ്മിറ്റിയുടെ രണ്ടാംഘട്ട യോഗത്തിനുപിന്നാലെ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനമായത്.
ദോഹ: അഞ്ചര വർഷം മുമ്പ് നിലച്ചുപോയ ഖത്തർ-ബഹ്റൈൻ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തെ സ്വാഗതംചെയ്ത് ലോകരാജ്യങ്ങളും അറബ് ലോകവും. ബുധനാഴ്ച റിയാദിലെ ജി.സി.സി ആസ്ഥാനത്ത് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. ഖത്തർ-ബഹ്റൈൻ നയതന്ത്ര പുനഃസ്ഥാപനത്തെ അമേരിക്ക സ്വാഗതം ചെയ്തു. അമേരിക്കയുടെ നാറ്റോ ഇതര സഖ്യപദവിയിലെ അടുത്ത രാജ്യങ്ങൾ സൗഹൃദം പുനഃസ്ഥാപിക്കാനുള്ള നീക്കം സ്വാഗതാർഹമാണെന്ന് അമേരിക്കൻ ദേശീയസുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ പറഞ്ഞു. ജോ ബൈഡൻ പ്രസിഡന്റായി അധികാരത്തിലേറ്റത് മുതൽ തങ്ങളുമായി സഖ്യമുള്ള രാജ്യങ്ങളുടെ പ്രാദേശിക ഏകീകരണത്തിനും ഐക്യത്തിനുമുള്ള ശ്രമങ്ങൾ സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ, ജോർഡൻ, കുവൈത്ത് രാജ്യങ്ങളും തീരുമാനത്തെ സ്വാഗതം ചെയ്തു. മേഖലയുടെയും ഗൾഫ് രാജ്യങ്ങളുടെയും കരുത്തും ഐക്യവും ശക്തിപ്പെടുത്താൻ ഖത്തറും ബഹ്റൈനും തമ്മിലെ നയതന്ത്ര പുനഃസ്ഥാപന നീക്കം ഗുണം ചെയ്യുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
2017 ഗൾഫ് ഉപരോധത്തെ തുടർന്നായിരുന്നു മേഖലയിൽ നയതന്ത്ര പ്രശ്നങ്ങൾ ഉയർന്നത്. 2021 ജനുവരിയിലെ അൽ ഉല ഉച്ചകോടിയോടെ എല്ലാ ശരിയായെങ്കിലും ഖത്തർ-ബഹ്റൈൻ ബന്ധത്തിലെ ഭിന്നത തുടർന്നു. പിന്നാലെ, വിവിധ ചർച്ചകളുടെയും രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ച-ഫോൺവിളികളുടെ തുടർച്ചയായാണ് ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.