ദോഹ: ഖത്തറിലെ കോൺകകാഫ് ഗോൾഡ് കപ്പ് ക്വാർട്ടർ പ്രതീക്ഷകൾക്ക് തിരിച്ചടിയായി ഹോണ്ടുറസിനെതിരെ സമനില. ഗ്രൂപ്പ് ‘ബി’യിലെ രണ്ടാം മത്സരത്തിൽ ആദ്യ മിനിറ്റിൽ ലീഡ് നേടിയ ഖത്തറിനെ ഇഞ്ചുറി ടൈം ഗോളിൽ എതിരാളികൾ 1-1ന് സമനിലയിൽ തളച്ചു.
മുന്നോട്ടുള്ള കുതിപ്പ് എളുപ്പമാക്കാൻ ജയം അനിവാര്യമായ മത്സരത്തിൽ ഏഴാം മിനിറ്റിൽ തന്നെ ‘അന്നാബി’കൾ എതിർ വലയിൽ നിറയൊഴിച്ചു. ഇടതുവിങ്ങിനെ ചടുലമാക്കി കുതിച്ച മുസ്തഫ മിഷാൽ നൽകിയ മിന്നുന്ന ക്രോസിനെ അതേ മികവോടെ തമിം മൻസൂർ ഹെഡറിലൂടെ വലയിലേക്ക് കുത്തിയിറക്കിയാണ് ലീഡ് സമ്മാനിച്ചത്.
തുടക്കം ഗംഭീരമാക്കിയ ഖത്തറിന് പക്ഷേ, പിന്നീടുള്ള മിനിറ്റുകളിൽ ലീഡുയർത്താൻ കഴിഞ്ഞില്ല. ആദ്യ ഗോളിൽ പിടിച്ചുനിന്ന് വീണ്ടും ആക്രമിച്ചെങ്കിലും വല തുറന്നില്ല. ഒന്നാം പകുതി ഈ ഒരു ഗോളിന്റെ ലീഡിലാണ് പിന്നിട്ടത്. രണ്ടാം പകുതിയിൽ വീണ്ടും ആക്രമണം ചടുലമാക്കി. പക്ഷേ, അവസാന മിനിറ്റുകളിൽ ഇരു വിങ്ങുകളിലൂടെയും പന്തിറക്കി മുന്നേറിയ ഹോണ്ടുറസ് ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ആൽബെർട് എലിസിന്റെ ഗോളിൽ സമനില പിടിച്ചു. അതുവരെ പിടിച്ചുനിന്ന ഖത്തറിനെ നിരാശപ്പെടുത്തുന്നതായിരുന്നു ഈ ഫലം.
ആദ്യ മത്സരത്തിൽ ഹെയ്തിയോട് (1-2) തോറ്റ ഖത്തറിന് തിങ്കളാഴ്ച പുലർച്ചെ മെക്സികോക്കെതിരെയാണ് അവസാന മത്സരം. രണ്ട് കളിയിൽ ഒരു പോയന്റുമായി മൂന്നാം സ്ഥാനത്താണ് ടീം. അടുത്ത കളിയിൽ അട്ടിമറി ജയം നേടിയാൽ ക്വാർട്ടർ പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.