ദോഹ: നിലവിലെ പ്രസിഡന്‍റ് സമീർ ഏറാമലയെ നിലനിർത്തികൊണ്ട് ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനാണ് ഇതുസംബന്ധിച്ച് തീരുമാനം അറിയിച്ചത്. കാലാവധി കഴിഞ്ഞതിനു പിന്നാലെ, പ്രസിഡന്‍റ് രാജി സന്നദ്ധത അറിയിച്ചതായും, എന്നാൽ അദ്ദേഹത്തെ തന്നെ നിലനിർത്താൻ കെ.പി.സി.സി തീരുമാനിച്ചതായും കെ. സുധാകരൻ അറിയിച്ചു. പ്രസിഡന്‍റ് പദവിയിൽ സമീർ ഏറാമലക്ക് രണ്ടാം ഊഴമാണിത്.
പ്രളയ കാലത്തും കോവിഡ് മഹാമാരികാലത്തും മനുഷ്യത്വ പരമായ പ്രവർത്തനം കാഴ്ചവെച്ചു ഇൻകാസിനു നേതൃത്വം നൽകി മാതൃകയായതിന് അംഗീകാരമായും, അതൊടൊപ്പം വിഭാഗിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗവുമായുമാണ് നിലവിലെ പ്രസിഡണ്ടിനെ തന്നെ നിലനിർത്തി സംഘടന പുനസംഘടിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് എസ് നായരെയും, അഡ്വൈസറി ബോർഡ് ചെയർമാനായി സിദ്ധീഖ് പുറായിലിനെയും നിയമിച്ചു. മുഹമ്മദലി പൊന്നാനി , അൻവർ സാദത്ത് എന്നിവരാണ് വർക്കിംഗ് പ്രസിഡൻറുമാർ. ട്രഷററായി ജോർജ് അഗസ്റ്റിനെയും, ജോയിന്‍റ് ട്രഷററായി നൗഷാദ് ടി.കെയെയും നിയമിച്ചു.
അതോടൊപ്പം അഞ്ച് ജനറൽ സെക്രട്ടറിമാരെയും എട്ട് സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയാണ് പുതിയ കമ്മിറ്റി കെ.പി.സി.സി പ്രഖ്യാപിച്ചത്. എല്ലാ ജില്ലകളിലേയും പ്രാതിനിധ്യവും അതോടൊപ്പം പ്രവർത്തന പരിചയമുള്ളവരെയും പുതുമുഖങ്ങളേയും ഉൾപ്പെടുത്തിയതാണ് പുതിയ കമ്മിറ്റി.
സംഘടനാ രംഗത്തു അച്ചടക്കം പാലിച്ചു കൊണ്ട് കോൺഗ്രസ് കമ്മിറ്റി അഖിലേന്ത്യാ തലത്തിൽ കഷ്ടപ്പാടുകൾ സഹിക്കുമ്പോൾ അതിലൊരു ബിന്ദുവാകാൻ സാധിക്കണമെന്നും അതോടൊപ്പം പുതിയ കമ്മിറ്റിയെ അംഗീകരിച്ചു പിന്തുണ കൊടുക്കുവാൻ ഖത്തറിലെ എല്ലാ ഇൻകാസ് അംഗങ്ങളോടും കോൺഗ്രസ് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരോടും കെ.പി.സി.സി പ്രസിഡന്‍റ് ആഹ്വാനം ചെയ്തു. വിമതപ്രവർത്തനവും അച്ചടക്കലംഘനവും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും, ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ജനറൽ സെക്രട്ടറിമാർ: സിറാജ് പാലൂർ, കരീം നടക്കൽ, നിഹാസ് കൊടിയേരി, മനോജ് കൂടാൽ, കേശവ് ദാസ്. സെക്രട്രറിമാർ: ഫാസിൽ വടക്കേകാട്, ഷിബു സുകുമാരൻ, മുസ്തഫ ഈണം, ആരിഫ് പയന്തോങ്ങിൽ, പ്രദീപ് കൊയിലാണ്ടി, മുനീർ വെളിയങ്കോട്, സോണി സെബാസ്റ്റയൻ, ശംസുദ്ദീൻ ഇസ്മായിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.