ദോഹ: ഖത്തറിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ ആഗോള കാമ്പയിന് തുടക്കം കുറിച്ച് വിസിറ്റ് ഖത്തർ. പ്രകൃതിയും കായിക വിനോദങ്ങളും ചരിത്ര ഭൂമികളും ഉൾപ്പെടെ വൈവിധ്യമാർന്ന കാഴ്ചകളിലേക്ക് ക്ഷണിക്കുന്ന ‘സർപ്രൈസ് യുവർസെൽഫ്’ എന്ന പേരിലാണ് പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കുന്നത്.
2030ഓടെ രാജ്യത്തേക്കുള്ള പ്രതിവർഷ സഞ്ചാരികളുടെ എണ്ണം 60 ലക്ഷമാക്കി ഉയർത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ് വിസിറ്റ് ഖത്തറിന്റെ പ്രചാരണ പരിപാടി. ലോകമെങ്ങുമുള്ള സഞ്ചാരികൾക്കിടയിൽ നിർബന്ധമായും സന്ദർശിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രമായി ഇതുവഴി ഖത്തറിനെ മാറ്റിയെടുക്കാൻ കഴിയുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
കിഴക്കിനും പടിഞ്ഞാറിനുമിടയിൽ സ്ഥിതി ചെയ്യുന്ന ഖത്തറിന്റെ തന്ത്രപ്രധാനമായ സ്ഥാനം ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നതാണെന്ന് വിസിറ്റ് ഖത്തർ സി.ഇ.ഒ എൻജി. അബ്ദുൽ അസീസ് അലി അൽ മവ്ലവി പറഞ്ഞു. ലോകത്തെ പ്രധാന നഗരങ്ങളിൽ നിന്നും ആറ് മുതൽ എട്ട് മണിക്കൂർ വരെയുള്ള വിമാനയാത്രയിൽ ഖത്തറിലെത്തിച്ചേരാം. അമേരിക്ക, യൂറോപ്, ആഫ്രിക്ക, മിഡിൽഈസ്റ്റ് മേഖലകളിലായി 177 ലക്ഷ്യസ്ഥാനങ്ങളെ ഖത്തർ വ്യോമമാർഗം ബന്ധിപ്പിക്കുകയും ചെയ്യുന്നു -അദ്ദേഹം പറഞ്ഞു. ലോകമെങ്ങുമുള്ള യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതവും, കുടുംബ സൗഹൃദവുമുള്ള സ്റ്റോപ് ഓവർ ഡെസ്റ്റിനേഷനാണ് ഖത്തർ. സാഹസിക ടൂറിസവും വിനോദവും, കടൽതീരവും മരുഭൂമിയുമെല്ലാം മികച്ച അനുഭവം നൽകുന്നു. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം കൂടി അനുഭവിക്കാൻ ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകർഷിക്കുകയാണ് കാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്. ബനാന ഐലൻഡ്, സൂഖ് വാഖിഫ്, ഡ്യൂൺ ബാഷിങ്, പ്രകൃതി കാഴ്ചകൾ എന്നിവയിലേക്ക് സഞ്ചാരികളെ ക്ഷണിക്കുന്നു -എൻജി. അബ്ദുൽ അസീസ് മവ്ലവി പറഞ്ഞു.
വിഖ്യാതമായ ബോബി ഹെബ്സിന്റെ ഗാനമായ ‘സണ്ണി’യുടെ പശ്ചാത്തലത്തിൽ ഖത്തറിലെ ടൂറിസ്റ്റ് ഇടങ്ങൾ ചിത്രീകരിച്ചുകൊണ്ടുള്ള വിഡിയോ പ്രചാരണവും ആരംഭിച്ചു. ലോകത്തെ പ്രധാന പത്ത് മാർക്കറ്റുകൾ കേന്ദ്രീകരിച്ച് സമൂഹ മാധ്യമങ്ങൾ, ഡിജിറ്റൽ ചാനൽ, ടി.വി, പ്രസ് എന്നിവയിലൂടെ സഞ്ചാരികളെ ആകർഷിക്കാൻ നടപടികളും തുടങ്ങി. ലളിതമായ വിസ നടപടി, പൊതുഗതാഗത സംവിധാനം, വേൾഡ് സേഫ്റ്റി ഇൻഡക്സിലെ മികച്ച നേട്ടം, അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണങ്ങളുടെയും മികവ്, അന്താരാഷ്ട്ര ബഹുമതികൾ നേടിയ എയർലൈൻ സർവിസ് എന്നിവ ഖത്തറിലേക്കുള്ള യാത്രക്കാരുടെ വാതിലുകൾ തുറന്നിടുന്നതാണ്. ഇതോടൊപ്പം ലോകകപ്പ് ഫുട്ബാളിന് വേദിയൊരുക്കിയ പശ്ചാത്തലവും വരാനിരിക്കുന്ന കായിക-വിനോദ പരിപാടികളും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.