ദോഹ: ലോകകപ്പ് തയാറെടുപ്പുകളിൽ വിവിധ കമ്യൂണിറ്റികളുടെ സാമൂഹിക ഇടപെടലുകൾ പ്രധാന പങ്കുവഹിക്കുന്നുവെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. ലോകകപ്പിന്‍റെ 200 ദിന കൗണ്ട്ഡൗണിനോടനുബന്ധിച്ച് സുപ്രീം കമ്മിറ്റി ഖത്തറിന്‍റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച ലോകകപ്പ് കിരീട പ്രദർശനത്തിലും വിവിധ സാംസ്കാരിക പരിപാടികളിലുമായി പങ്കെടുത്തത് ആയിരക്കണക്കിന് ഫുട്ബാൾ ആരാധകരായിരുന്നു. ആസ്പയർ പാർക്ക്, ലുസൈൽ മറീന, സൂഖ് വാഫിഖ്, മുശൈരിബ് ഡൗൺടൗൺ, കതാറ തുടങ്ങിയ കേന്ദ്രങ്ങളിലായാണ് പ്രധാന പരിപാടികൾ സംഘടിപ്പിച്ചത്. ആരാധകർക്ക് ലോകകപ്പ് കിരീടത്തോടൊപ്പം ഫോട്ടോ എടുക്കാനുള്ള സുവർണാവസരവും സംഘാടകർ ഒരുക്കിയിരിക്കുന്നു. കൂടാതെ രാജ്യത്തെ 38 കമ്യൂണിറ്റി ഗ്രൂപ്പുകളെ ഉൾപ്പെടുത്തി സാംസ്കാരിക കലാപരിപാടികളും സംഘടിപ്പിച്ചു.
ഖത്തർ, ഇന്ത്യ, ഘാന, ഉഗാണ്ട, ഈജിപ്ത്, മൊറോക്കോ, ഫലസ്തീൻ, ജോർദാൻ, സിറിയ, കൊളംബിയ തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ള കല, സംഗീത, നൃത്ത പരിപാടികളും ചടങ്ങുകൾക്ക് കൊഴുപ്പേകിയിരുന്നു. ഫുട്ബാൾ സിമുലേഷൻ ഗെയിമുകൾ, കരകൗശല പരിപാടികൾ തുടങ്ങി വ്യത്യസ്ത പരിപാടികളും സന്ദർശകർക്കായി സംഘടിപ്പിച്ചു. കമ്യൂണിറ്റി ഗ്രൂപ്പ് നേതാക്കൾക്ക് ലോകകപ്പ് കിരീടത്തോടൊപ്പം ഫോട്ടോ എടുക്കാനുള്ള പ്രത്യേക ചടങ്ങും സുപ്രീം കമ്മിറ്റി കൗണ്ട്ഡൗണിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.
വ്യത്യസ്ത പരിപാടികളുടെ വിജയത്തിനായി കമ്യൂണിറ്റി നേതാക്കളുടെ പങ്ക് വലുതായിരുന്നുവെന്ന് ലോകകപ്പ് പ്രദർശിപ്പിച്ച ഇടങ്ങളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ അവർ വലിയ പങ്കുവഹിച്ചതായും സുപ്രീം കമ്മിറ്റി സ്റ്റേക്ഹോൾഡർ റിലേഷൻസ് ഖാലിദ് അൽസുവൈദി പറഞ്ഞു.
കതാറയിൽ നടന്ന ട്രോഫി സെന്റ് ഓഫ് പരിപാടിയിൽ 10,000ലധികം ആരാധകരാണ് പങ്കെടുത്തത്. ബ്രസീലിയൻ ലോകകപ്പ് ജേതാവും ഇതിഹാസവുമായ കഫു, കൊളംബിയൻ ഡാൻസ് ഗ്രൂപ് ബെല്ലറ്റ് ഫോക്ലോറികോ ലാറ്റിനമേരിക്കാനോ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് ആവേശം പകരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.