ലോകകപ്പ് ട്രോഫി ടൂർ സൂഖ് വാഖിഫിലെത്തിയപ്പോൾ കാണാനെത്തിയ ജനക്കൂട്ടം -ചിത്രം അക്ബർ വാഴക്കാട്
ദോഹ: ഖത്തറിലെ കാൽപന്ത് ആരാധകരിൽ ആവേശമായി തുടരുന്ന ലോകകപ്പ് ട്രോഫി ടൂറിനൊടുവിൽ, സ്വർണക്കപ്പിന് കതാറയിൽ യാത്രയയപ്പ്. 200 ദിന കൗണ്ട്ഡൗണിന്‍റെ ഭാഗമായി ആരംഭിച്ച ട്രോഫി ടൂറിന്‍റെ സമാപന ചടങ്ങുകൾക്ക് ചൊവ്വാഴ്ച രാത്രിയിലാണ് കതാറ വേദിയാവുന്നത്.
ബ്രസീൽ ഇതിഹാസ താരവും, ഖത്തർ ലോകകപ്പിന്‍റെ ബ്രാൻഡ് അംബാസഡറുമായ കഫു ഉൾപ്പെടെ സൂപ്പർ താരങ്ങളുടെ സാന്നിധ്യത്തിലാവും ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പിന് ഖത്തർ വിട ചൊല്ലുന്നത്. രാത്രി ഏഴുമണിക്ക് ആരംഭിക്കുന്ന ചടങ്ങുകൾക്കൊടുവിൽ സ്വർണകിരീടം ഖത്തറിനോട് താൽക്കാലികമായി യാത്രയാവും.
ഫിഫ ആസ്ഥാനമായ സൂറിച്ചിലേക്ക് കൊണ്ടുപോവുന്ന ട്രോഫി, തുടർന്ന് ലോകപര്യടനത്തിനുശേഷം നവംബർ 21ന് ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പാവും ലോകകപ്പ് വേദിയിലേക്ക് തിരികെയെത്തുന്നത്. മേയ് അഞ്ചിന് ആരംഭിച്ച ഖത്തറിലെ ട്രോഫി ടൂർ ഞായറാഴ്ച രാത്രി സൂഖ് വാഖിഫിലായിരുന്നു എത്തിയത്. മുൻ ദിവസങ്ങളിലേതുപോലെ പ്രവാസികൾ ഉൾപ്പെടെ ആയിരങ്ങൾ സ്വർണക്കപ്പ് കാണാനായെത്തി. തിങ്കളാഴ്ച വൈകീട്ട് ആറ് മുതൽ ഒമ്പതുവരെ മിഷൈരിബിലാണ് ട്രോഫിയുടെ പൊതു പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.