ക്രൊയേഷ്യൻ ടീം ദോഹയിൽ പരിശീലനത്തിൽ
ദോഹ: ലോകകപ്പിലേക്കുള്ള തയാറെടുപ്പുമായി ഖത്തർ ഉൾപ്പെടെ നാല് ടീമുകൾക്ക് ശനിയാഴ്ച മുതൽ സന്നാഹപ്പോരാട്ടം. ലോകകപ്പിന്‍റെ വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ്, റഷ്യൻ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ, ആതിഥേയരായ ഖത്തർ എന്നിവർക്കൊപ്പം സ്ലൊവീനിയ, ബൾഗേറിയ ടീമുകൾ കളത്തിലിറങ്ങുന്നത്. ലോകകപ്പിലേക്ക് യോഗ്യത നേടിയ ക്രൊയേഷ്യ, നവംബർ-ഡിസംബറിൽ നടക്കുന്ന വിശ്വപോരാട്ടത്തിന് മുമ്പ് കളിയിടം പരിചയപ്പെടാൻ കൂടിയാണ് ഖത്തറിലേക്ക് വിമാനം കയറിയെത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ക്രൊയേഷ്യ - സ്ലൊവീനിയയെയും, രാത്രി 8.30ന് ഖത്തർ ബൾഗേറിയയെയും നേരിടും.
മാർച്ച് 29 ചൊവ്വാഴ്ചയാണ് അടുത്ത മത്സരങ്ങൾ. വൈകുന്നേരം അഞ്ചിന് ക്രൊയേഷ്യക്ക് ബൾഗേറിയയാണ് എതിരാളി. രാത്രി 8.30ന് ഖത്തർ സ്ലൊവീനിയയെയും നേരിടും. ഖത്തറും ക്രൊയേഷ്യയും തമ്മിൽ മത്സരമില്ല.
മത്സരങ്ങൾക്കുള്ള ടിക്കറ്റ് https://tickets.qfa.qa/qfa2 വെബ്സൈറ്റിൽ ലഭ്യമാണ്. ലൂകാ മോഡ്രിച്, ഇവാൻ പെരിസിച് എന്നിവർ ഉൾപ്പെടുന്ന ശക്തമായ ടീം കഴിഞ്ഞ ദിവസം തന്നെ ദോഹയിലെത്തി പരിശീലനം ആരംഭിച്ചു. അത്ലറ്റികോ ഡിഫൻഡർ സിമെ സാൽകോ, ഇന്‍റർമിലാൻ മിഡ്ഫീൽഡർ മാഴ്സലോ ബ്രൊസോവിചുമില്ലാതെയാണ് ക്രൊയേഷ്യൻ ടീം ഖത്തറിൽ വന്നത്. പരിക്കുകാരണമാണ് ഇവരുടെ പിന്മാറ്റം. യോഗ്യത മത്സരങ്ങൾക്കുള്ള ഖത്തർടീമിനെ കോച്ച് ഫെലിക്സ് സാഞ്ചസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.