റിയാദിലെ ഇറാെൻറ പഴയ എംബസി
റിയാദ്: നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി റിയാദിലെത്തിയ ഇറാൻ വിദേശകാര്യ ഉദ്യോഗസ്ഥരുടെ സംഘം തങ്ങളുടെ കാര്യാലയ മന്ദിരം തുറന്ന് പരിശോധന നടത്തി. ഏഴു വർഷത്തിനുശേഷം ഇതാദ്യമായാണ് റിയാദിലെ ഇറാൻ എംബസിയുടെ വാതിലുകൾ തുറക്കുന്നത്. മധ്യപൗരസ്ത്യ ദേശത്ത് വലിയ മാറ്റങ്ങൾക്ക് നിമിത്തമായേക്കാവുന്ന നടപടി ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.
ബുധനാഴ്ച റിയാദിലെത്തിയ സംഘം സൗദി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് തങ്ങളുടെ എംബസി കെട്ടിടത്തിലെത്തിയതും ഉള്ളിൽ കടന്ന് പരിശോധന നടത്തിയതും. ഇതിനിടെ ഇറാനുമായുള്ള ബന്ധം പുനരാരംഭിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി ചൊവ്വാഴ്ച ജിദ്ദയിൽ ചേർന്ന സൗദി മന്ത്രിസഭ യോഗം അവലോകനം ചെയ്തു. ബെയ്ജിങ് കരാറിന്റെ അടിസ്ഥാനത്തിൽ മുന്നേറുന്ന നടപടിക്രമങ്ങൾ യോഗം വിലയിരുത്തി.
ദേശവിരുദ്ധ കുറ്റത്തിന് ശിയാ പുരോഹിതൻ നിമർ ബാകിർ അൽനിമറിനെ സൗദി അറേബ്യ വധശിക്ഷക്ക് വിധേയമാക്കിയതിനെ തുടർന്ന് 2016 ജനുവരിയിൽ തെഹ്റാനിലെ സൗദി എംബസി ആക്രമിക്കപ്പെട്ടതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലയ്ക്കാൻ കാരണമായത്. തുടർന്ന് ഇറാന്റെ ആണവ പരീക്ഷണങ്ങളും യമനിലെ ആഭ്യന്തര യുദ്ധവും മേഖലയെ അസ്വസ്ഥമാക്കി. ഇറാന്റെ പിന്തുണയുള്ള ഹൂതി പ്രസ്ഥാനം യമൻ സർക്കാറിനെ പുറത്താക്കി തലസ്ഥാനമായ സൻആയുടെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദിക്ക് നേരെ സായുധ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള അകൽച്ച വർധിക്കുകയും ചെയ്തു. ഹൂതികൾക്ക് ഇറാൻ ആയുധം നൽകി സഹായിക്കുന്നതായി റിയാദിന്റെ ആരോപണം നിലനിൽക്കെയാണ് 2019ൽ അരാംകോ എണ്ണശാലകൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്.
മേഖലയെ ആകെത്തന്നെ കലുഷിതമാക്കിയ സാഹചര്യം ചുറ്റുമുള്ള കലഹങ്ങൾക്കും ആക്കം കൂട്ടിയ സാഹചര്യത്തിലാണ് മറ്റ് രാജ്യങ്ങൾ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഒമാനും ഇറാഖും തുടങ്ങിവെച്ച ദൗത്യം പരിസമാപ്തിയിലെത്തിച്ചത് ചൈനയാണ്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ ഇരു രാഷ്ട്ര വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയതോടെ നയതന്ത്ര ബന്ധങ്ങൾ പുനരാരംഭിക്കാനുള്ള വഴികൾ തുറക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം റിയാദിലും തെഹ്റാനിലും എംബസികളും ജിദ്ദയിലും മശ്ഹദിലും കോൺസുലേറ്റുകളും തുറക്കുകയും വിമാന സർവിസുകളും വിസ നടപടികളും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നതോടെ മേഖലയിലെ പിരിമുറുക്കങ്ങൾക്ക് വലിയൊരളവ് അയവുവരും. ചൈന കൂടി ഉൾപ്പെട്ട ത്രികക്ഷി കരാറിന്റെ വെളിച്ചത്തിൽ കാര്യങ്ങൾ മുന്നേറുന്നതിനിടെ യമനിലെയും സിറിയയിലെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചുവടുവെപ്പുകൾ കൂടി സൗദി അറേബ്യ നടത്തുന്നത് ശ്രദ്ധേയമാണ്. സമഗ്ര പരിവർത്തന പദ്ധതിയിലൂടെ അതിദ്രുതം മുന്നേറുന്ന രാജ്യത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മേഖലയിലെ അസ്വാരസ്യങ്ങൾ അവസാനിക്കേണ്ടതുണ്ട്. അതിനുള്ള നീക്കങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സാമ്പത്തിക കുതിപ്പിന് ആക്കം കൂട്ടാൻ സൗദിക്കും ഉപരോധമേൽപിച്ച ആഘാതം, രാഷ്ട്രീയ പ്രതിസന്ധികൾ എന്നിവയിൽ നിന്നും കരകയറുന്നതിന് ഇറാനും ത്രികക്ഷി കരാർ സഹായകമാവുമെന്നാണ് പൊതുവിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.