റിയാദ്: ഇ-വിസ സംവിധാനം പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള യാത്രാനടപടികൾ ദുഷ്കരമാകുന്നതായി റിപ്പോർട്ട്. സൗദിയിലേക്ക് വിസിറ്റിങ്, ടൂറിസ്റ്റ്, ബിസിനസ് വിസകളിൽ യാത്രചെയ്യുന്നവരുടെ വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നത് ആയിരക്കണക്കിന് അപേക്ഷകരെ പ്രതികൂലമായി ബാധിക്കും.
വിസ ഫെസിലിറ്റേഷൻ സർവിസ് (വി.എഫ്.എസ്) ഓഫിസുകളിൽ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നത്. ഇന്ത്യയിൽ ആകെ ഒമ്പത് ഓഫിസുകളാണ് വി.എഫ്.എസിനുള്ളത്. കേരളത്തിൽ കൊച്ചിയിൽ മാത്രവും. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ വിസ നടപടി പൂർത്തിയാക്കാൻ കൊച്ചിയിൽ എത്തേണ്ട അവസ്ഥയാണ്.
ട്രാവൽ ഏജൻസി മുഖേന മുംബൈയിലെ സൗദി കോൺസുലേറ്റിലോ ന്യൂഡൽഹിയിലെ എംബസിയിലോ അയച്ച് പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിക്കുന്ന രീതിയാണ് വർഷങ്ങളായി നിലനിന്നിരുന്നത്. ഇത് മാറ്റി എ ഫോർ സൈസ് പേപ്പറിലെ ബാർകോഡ് സ്കാൻ ചെയ്യുന്ന രീതി കുറച്ച് ദിവസം മുമ്പാണ് നിലവിൽ വന്നത്.
എന്നാൽ, നടപടിക്രമങ്ങൾ സംബന്ധിച്ച അവ്യക്തതയിലായിരുന്നു യാത്രക്കാരും ട്രാവൽ ഗ്രൂപ്പുകളും. വി.എഫ്.എസിലെത്തി വിരലടയാളം നൽകണമെന്ന പുതിയ വ്യവസ്ഥ എല്ലാവരിലും ആശയക്കുഴപ്പം വർധിപ്പിച്ചു.
ഇന്ത്യയിലെ സൗദി എംബസിയോ കോൺസുലേറ്റോ ഇങ്ങനെയൊരു നിബന്ധന പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ, വി.എഫ്.എസ് കേന്ദ്രങ്ങളാണ് വ്യാഴാഴ്ച മുതൽ ഈ നിബന്ധന വെച്ചത്.
റെസിഡൻസ് വിസ എന്ന തൊഴിൽ വിസക്കും ഈ നിബന്ധന ബാധകമാണോ, മുൻകാലത്തെപ്പോലെ ഇതിന് നാട്ടിലെ റിക്രൂട്ട്മെന്റ് ഓഫിസുകൾക്ക് വക്കാലത്ത് നൽകേണ്ടതുണ്ടോ, യാത്രക്കാരുടെ ആരോഗ്യപരിശോധന റിപ്പോർട്ടും പാസ്പോർട്ടും അടക്കം കോൺസുലേറ്റിലോ എംബസിയിലോ സമർപ്പിക്കേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് ആശയക്കുഴപ്പം.
സൗദിയിലേക്കുള്ള എല്ലാതരം വിസ നടപടികളും വി.എഫ്.എസ് മുഖേന മാത്രമേ പൂർത്തിയാക്കാൻ കഴിയൂ എങ്കിൽ അവരുടെ ഓഫിസുകൾ വൈകാതെ കൂടുതൽ സ്ഥലങ്ങളിൽ തുറക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്ക് ഒരുങ്ങുന്നവരും ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്നവരും. അപ്പോഴും കാലതാമസവും ഫീസ് നിരക്ക് വർധനയും പ്രതികൂലമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.