സൗദി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ലയും ഒമാനി സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് യാസിൻ ബിൻ ഹൈതം അൽ സൈദും ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
യാംബു: സൗദിയും ഒമാനും തമ്മിലുള്ള പരസ്പര സഹകരണവും സാംസ്കാരിക വിനിമയവും വർധിപ്പിക്കാൻ കരാർ ഒപ്പുവെച്ചു. സൗദി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ലയും ഒമാനി സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് യാസിൻ ബിൻ ഹൈതം അൽ സൈദും തമ്മിലാണ് കഴിഞ്ഞദിവസം റിയാദിൽ നടന്ന പ്രത്യേക ചടങ്ങിൽവെച്ച് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ഉടമ്പടി പ്രകാരം പൈതൃകം, വാസ്തുവിദ്യ, ഡിസൈൻ, ദൃശ്യ-പ്രകടന കലകൾ, സാഹിത്യം, പുസ്തകങ്ങളും പ്രസിദ്ധീകരണവും, ഭാഷയും വിവർത്തനവും, ഫാഷൻ, ഇസ്ലാമിക അലങ്കാരം, പരമ്പരാഗത പാചക കലകൾ, സിനിമ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവർത്തിക്കും.
ഇരു രാജ്യങ്ങളിലെ വിവിധ ആഘോഷ, സാംസ്കാരിക പരിപാടികളിലും പരസ്പരം സഹകരണവും സജീവ പങ്കാളിത്തവും ഉറപ്പുവരുത്തും.
സാംസ്കാരിക മേഖലയെ നിയന്ത്രിക്കുന്ന സർക്കാർ ഏജൻസികൾ, സംഘടനകൾ, നയങ്ങൾ എന്നിവയിൽ വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനായി വിവിധ മേഖലകളിൽ സാംസ്കാരിക സഹകരണം വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ധാരണപത്രം വ്യക്തമാക്കുന്നു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്കായി ‘ആർട്ട് റെസിഡൻസി’ പ്രോഗ്രാമുകൾ വികസിപ്പിക്കാനും പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾ ആരംഭിക്കാനും കരാറിൽ ധാരണയായി. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ മുന്നോട്ടുവെക്കുന്ന സാംസ്കാരിക രംഗത്തെ ലക്ഷ്യങ്ങളുടെ ഭാഗമായുള്ള അന്താരാഷ്ട്ര സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കാനാണ് സഹകരണം ലക്ഷ്യമിടുന്നതെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.