യാംബു: ഒരു മാസം നീണ്ട വ്രതകാലം വിടപറയാനൊരുങ്ങിയതോടെ വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ്. കോവിഡ് കാലമായതിനാൽ പുറമേക്ക് ഒരു ആഘോഷവുമില്ല. വീടുകളിൽ തന്നെ പെരുന്നാൾ നമസ്കാരവും ആഘോഷവുമെല്ലാം. അതിനുള്ള തയാറെടുപ്പിൽ മാത്രമാണ് എല്ലാവരും. പള്ളികളിൽ നിന്ന് തക്ബീർ ധ്വനികളാൽ മുഖരിതമാകുന്ന അന്തരീക്ഷമില്ലാത്ത പെരുന്നാൾ ദിനമാണ് ആഗതമാകുന്നത്. പെരുന്നാളിന് പള്ളികളിൽ നിന്ന് തക്ബീർ ചൊല്ലാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും സൗദി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പെരുന്നാൾ ആൾക്കൂട്ടവും പൊതുജന സമ്പർക്കവും ഒഴിവാക്കാൻ റമദാൻ 30 മുതൽ ശവ്വാൽ നാലുവരെ സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജ്യത്ത് സമ്പൂർണ നിരോധനാജ്ഞക്ക് നേരത്തെ ഉത്തരവ് നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് എല്ലാവരും പെരുന്നാൾ ഒരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന് നിശ്ചയിച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ മുഴുവൻ ആളുകളും പാലിക്കാൻ കർശന നിർദേശം മന്ത്രാലയ വൃത്തങ്ങൾ നൽകിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ അഞ്ചോ അതിൽ കൂടുതലോ ആളുകൾ സംഗമിക്കുന്ന പരിപാടികളും പെരുന്നാൾ ദിനത്തിൽ നടക്കില്ല.
സാധാരണ പെരുന്നാൾ രാപകലുകൾക്ക് ഉത്സവഛായ പകരുന്നതിന് പൊതുപാർക്കുകളിലും പൊതുപരിപാടി നടക്കുന്ന ഇടങ്ങളിലും നടക്കാറുള്ള ഒരു ഒരുക്കങ്ങളും ഇത്തവണയില്ല. എല്ലായിടത്തും പ്രവേശനം കർശനമായി നിയന്ത്രിച്ചു. എന്നാൽ പെരുന്നാൾ ദിനത്തെ സ്വാഗതം ചെയ്തും ആശംസകൾ അറിയിച്ചുകൊണ്ടുമുള്ള ബോർഡുകളും വർണാഭമായ വൈദ്യുതദീപാലങ്കാരങ്ങളും രാജ്യത്തിെൻറ പല ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഈദിനെ വരവേറ്റ് അറബിവീടുകളിലും വിവിധ രീതിയിലുള്ള ഒരുക്കങ്ങൾ നടക്കുന്നു.
ഈദ് ഗാഹുകൾ ഇല്ലാത്ത പെരുന്നാൾ ആദ്യത്തെ അനുഭവമാകും എല്ലാവർക്കും. നന്മകളാൽ സ്ഫുടം ചെയ്തെടുത്ത മനസ്സുമായി കോടിവസ്ത്രങ്ങളുമിട്ട് ഈദ് ഗാഹുകളിലേക്കോ പള്ളികളിലേക്കോ അതിരാവിലെ തന്നെ പുറപ്പെടുന്നവരായിരുന്നു എല്ലാവരും. കുടുംബങ്ങളെ കൂടാതെ ബാച്ചിലർമാരും ഇത്തവണ ആകെ നടത്തുന്ന ഒരുക്കം തങ്ങളുടെ ഇഷ്ടവിഭവമായ ബിരിയാണി ഉണ്ടാക്കുക എന്നത് മാത്രമാണ്. എന്നാൽ ജോലിയും കൂലിയും നഷ്ടപ്പെട്ട് കൈയിൽ ഒരു റിയാൽ പോലുമില്ലാത്ത അവസ്ഥയിൽ കഴിയുന്നവർക്ക് എന്ത് പെരുന്നാൾ സദ്യ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്തി സഹായിക്കാൻ സാമൂഹിക സന്നദ്ധ സംഘടനകൾ വിവിധ രീതിയിലുള്ള സേവന പ്രവർത്തനങ്ങളുമായി രംഗത്തുള്ളതാണ് ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.