യാംബു: സൗദിയിലെ ഇ- കോമേഴ്സ് വിപണി അതിവേഗ വളർച്ച നേടി മുന്നേറുന്നതായി വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ബിസിനസ് മേഖലയിലെ ബുള്ളറ്റിൻ റിപ്പോർട്ട്. രാജ്യത്തെ ഇ-കോമേഴ്സ് മേഖല കഴിഞ്ഞ ഏതാനും മാസങ്ങളായി സ്ഥിരമായ വളർച്ചക്ക് സാക്ഷ്യം വഹിച്ചു.
ഐ.ടി മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളുടെ ജനപ്രീതിയും ഈ ദ്രുതഗതിയിലുള്ള ഉയർച്ചക്ക് വഴിവെച്ചതായി വിലയിരുത്തുന്നു. ഏറ്റവും കൂടുതൽ 'ഇലക്ട്രോണിക് റെക്കോഡുകൾ' വിതരണം ചെയ്യുന്ന റിയാദ് മേഖലയിൽ 13200 ഉം മക്ക മേഖലയിൽ 8600 ഉം കിഴക്കൻ പ്രവിശ്യയിൽ 5300 ഉം മദീനയിൽ 1700 ഉം അൽ ഖസീമിൽ 1100 ഉം കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
സാധാരണ വ്യാപാരത്തിൽ നിന്ന് ഓൺ ലൈൻ ബിസിനസ് മേഖലയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന സംരംഭകരെ സഹായിക്കാനാണ് ഇ-കോമേഴ്സ് സംവിധാനം രാജ്യത്ത് കാര്യക്ഷമമാക്കാൻ ശ്രമിക്കുന്നത്. ഇ- കോമേഴ്സ് വിപണി മേഖലയിലെ ശാക്തീകരണം, ഇലക്ട്രോണിക് പേമെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്, സാങ്കേതിക പരിഹാരങ്ങൾ, ഇലക്ട്രോണിക് വിപണികൾ, ലോജിസ്റ്റിക്കൽ സൊലൂഷനുകൾ, ഇലക്ട്രോണിക് സ്റ്റോറുകൾ വികസിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോമുകൾ എന്നിവക്കായി വാണിജ്യ മന്ത്രാലയം ബൃഹത്തായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.
വിഷൻ 2030 ന്റെ നേട്ടത്തെ പിന്തുണക്കുന്ന 'നാഷനൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമി ന്റെ ലക്ഷ്യങ്ങളിലൊന്നാണ് ഇ-കോമേഴ്സ് ബിസിനസ് സംവിധാനം ശക്തിപ്പെടുത്തുക എന്നത്. ഇ-കോമേഴ്സ് മേഖലയിലെ ഏറ്റവും മികച്ച 10 വികസ്വര രാജ്യങ്ങളിൽ ഒന്നാണ് സൗദി എന്ന പ്രത്യേകത ഈ മേഖലയിൽ കൂടുതൽ ഉണർവ് ഉണ്ടാക്കുന്നുവെന്ന് വിലയിരുത്തുന്നു . 2023-ന്റെ ആദ്യ പാദത്തിലെ 17 ശതമാനം വളർച്ചയാണ് ഇ-കോമേഴ്സ് മേഖലയിൽ സൗദിക്ക് ഉണ്ടായത്.
ഈ വർഷം പൂർത്തിയാകുന്നതോടെ 32 ശതമാനം വളർച്ച ഈ മേഖലയിൽ ഉണ്ടാവുമെന്ന പ്രതീക്ഷകളാണ് സാമ്പത്തിക മേഖലയിലെ വിദഗ്ധർ വെച്ച് പുലർത്തുന്നത്.
രാജ്യത്തിന്റെ ഇ-കോമേഴ്സ് മേഖല ദ്രുതഗതിയിലുള്ള വളർച്ചയുടെയും വമ്പിച്ച മാറ്റങ്ങളുടെയും പാതയിലാണിപ്പോൾ. നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളും ഉപകരണങ്ങളും രാജ്യത്ത് ഇപ്പോൾ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ട്. ഇ-കോമേഴ്സ് മേഖലയിലുള്ള രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയും വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര -നിക്ഷേപ കരാറുകളും വൻ നേട്ടമാണ് ഉണ്ടാക്കിയത്.
ഓൺ ലൈൻ സേവനങ്ങളോ ഉൽപന്നങ്ങളോ വാങ്ങുന്നതിന് ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കും വിധമുള്ള ഇ-കോമേഴ്സ് പ്ലാറ്റ് ഫോമുകളിലെ വ്യാജ പ്രചാരങ്ങൾക്കെതിരെ ശക്തമായ നടപടിയാണ് സൗദിയിൽ സ്വീകരിച്ചുവരുന്നത്.
ഇ- കോമേഴ്സ് മേഖലയിലെ ചൂഷണങ്ങളും തട്ടിപ്പുകളും വെളിപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ ജാഗ്രത കാണിക്കുന്നതും ഈ രംഗത്തെ സേവനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്താൻ ആളുകൾ രംഗത്തിറങ്ങാൻ ഒരു കാരണമായി വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.