മദീന മസ്ജിദുന്നബവിയിൽ നടന്ന ഈദ് നമസ്കാരം
ജിദ്ദ: വ്രതാനുഷ്ഠാനത്തിന്റെയും പ്രാർഥനകളിൽ മുഴുകിയ ഇരവുപകലുകളുടെയും ഒടുവിൽ വന്നണഞ്ഞ ഈദുൽ ഫിത്റിന്റെ മധുരിമയിൽ സൗദി അറേബ്യ. റമദാൻ 29 ആയ വ്യാഴാഴ്ച ശവ്വാൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് സൗദി റോയൽ കോർട്ട് വെള്ളിയാഴ്ച പെരുന്നാൾ ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് രാജ്യമെങ്ങും സ്വദേശികളും വിദേശികളുമായ ജനസഞ്ചയം അത്യാഹ്ലാദപൂർവം ഈദുൽ ഫിത്ർ കൊണ്ടാടാൻ തുടങ്ങി. മൂന്നുനാൾ വരെ നീണ്ടുനിൽക്കുന്ന ആഘോഷമാണെങ്ങും.
പെരുന്നാളിന്റെ ആദ്യ ദിനത്തിൽ പുലർച്ച പള്ളികളിലും ഈദ്ഗാഹുകളിലും ആളുകൾ സംഗമിച്ച് ഈദ് നമസ്കാരം നിർവഹിച്ചു. സൂര്യോദയമുണ്ടായി 15 മിനിറ്റിന് ശേഷമായിരുന്നു നമസ്കാരം. ഏറെ സന്തോഷത്തോടെയും ആത്മനിർവൃതിയോടെയും സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങളാണ് വിവിധ സ്ഥലങ്ങളിലൊരുക്കിയ ഈദ് ഗാഹുകളിലെത്തിയത്.
വിവിധ ഭാഗങ്ങളിൽ നടന്ന നമസ്കാരങ്ങളിൽ അതത് മേഖല ഗവർണർമാർ പങ്കാളികളായി. നമസ്കാര ശേഷം ഈദാശംസകൾ കൈമാറി. സൽമാൻ രാജാവ് ജിദ്ദയിലെ അൽസലാം കൊട്ടാരത്തിലാണ് ഈദുൽ ഫിത്ർ നമസ്കാരം നിർവഹിച്ചത്. മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ലാഹ് ബിൻ ജലവി, നിരവധി അമീറുമാർ, റോയൽ കോർട്ടിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സൽമാൻ രാജാവിനോടൊപ്പം ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മക്ക ഹറമിലാണ് ഈദ് നമസ്കാരം നിർവഹിച്ചത്.
ഇരുഹറമുകളിൽ നടന്ന ഈദ് നമസ്കാരത്തിൽ സ്വദേശികളും തീർഥാടകരും സന്ദർശകരുമായി ലക്ഷങ്ങൾ പങ്കെടുത്തു. പുലർച്ച മുതൽ ഹറമുകളിലെ ഈദ് നമസ്കാരത്തിൽ പങ്കെടുക്കാനുള്ള വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. മക്ക ഹറമിൽ റോയൽ കോർട്ട് ഉപദേഷ്ടാവും ഹറം ഇമാമും ഖത്തീബുമായ ഡോ. സാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് ഈദ് നമസ്കാരത്തിനും ഖുത്തുബക്കും നേതൃത്വം നൽകി. ഹൃദയങ്ങളെ ശുദ്ധീകരിക്കാനും ആത്മാവുകളെ അനുരഞ്ജിപ്പിക്കാനുമുള്ള മികച്ച അവസരമാണ് ഈദ് എന്ന് ഇമാം പറഞ്ഞു.
വെറുപ്പിന്റെയും അസൂയയുടെയും അഴുക്ക് മനസ്സുകളിൽനിന്ന് കഴുകിക്കളയാൻ അനുയോജ്യമായ സമയമാണ്. ശത്രുതയുടെയും വിദ്വേഷത്തിന്റെയും കാരണങ്ങൾ നീക്കം ചെയ്യാനും സന്തോഷം എളുപ്പത്തിൽ സന്നിവേശിപ്പിക്കാനുമുള്ള സന്ദർഭമാണെന്നും ഇമാം പറഞ്ഞു. ദൈവപ്രീതിയിൽ ഈദിന്റെ സന്തോഷം തേടാനും പാപം വെടിയാനും സത്കർമങ്ങൾ വർധിപ്പിക്കാനും മാതാപിതാക്കളെ പ്രീതിപ്പെടുത്താനും സഹോദരങ്ങളെ സ്നേഹിക്കാനും ബന്ധുബന്ധങ്ങൾ ഉയർത്തിപ്പിടിക്കാനും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനും വസ്ത്രമില്ലാത്തവന് വസ്ത്രം നൽകാനും ഭീതിയിൽ അകപ്പെട്ടവന് നിർഭയത്വമേകാനും അനാഥരെ സംരക്ഷിക്കാനും രോഗികളെ സഹായിക്കാനും ഇമാം വിശ്വാസികളെ ആഹ്വാനം ചെയ്തു.
മദീനയിലെ മസ്ജിദുന്നബവിയിൽ വലിയ ജനക്കൂട്ടം ഈദുൽ ഫിത്ർ നമസ്കാരത്തിൽ പങ്കെടുത്തു. മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ, ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽഫൈസൽ എന്നിവർ മസ്ജിദുന്നബവിയിലെ ഈദ് നമസ്കാരത്തിൽ പങ്കെടുത്തവരിലുൾപ്പെടും. ഡോ. അബ്ദുൽബാരി അൽസുബൈത്തി പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബക്കും നേതൃത്വം നൽകി.
ബന്ധം പുതുക്കുന്നതിനും അതിന്റെ മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുമുള്ള സമയമാണ് ഈദ് എന്ന് ഇമാം പറഞ്ഞു.
അവകാശങ്ങളുടെ പൂർത്തീകരണം, ദേശീയ ഐക്യം ശക്തിപ്പെടുത്തൽ, ധാർമികത പുലർത്തലും ഐക്യം കാത്തുസൂക്ഷിക്കലും ഈദിന്റെ ഏറ്റവും ഉയർന്ന ലക്ഷ്യങ്ങളിലൊന്നാണ്. മുസ്ലിംകൾക്കിടയിൽ കാരുണ്യവും അടുപ്പവും ഭൂമിയുടെ എല്ലാ കോണുകളിലുമുള്ള മുസ്ലിംകളുടെ അവസ്ഥയെ ഉണർത്തേണ്ടത് ആവശ്യമാണെന്നും ഇമാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.