റിയാദ്: സംഘർഷഭരിതമായ സുഡാനിൽനിന്ന് സ്വന്തം പൗരന്മാരെ കൂടാതെ ഇതര രാഷ്ട്രങ്ങളിൽ നിന്നുള്ളവരെയും ഒഴിപ്പിക്കാൻ മുൻകൈയ്യെടുത്ത സൗദി അറേബ്യക്ക് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷെൻറയും (ഒ.ഐ.സി) ഗൾഫ് സഹകരണ കൗൺസിലിെൻറയും (ജി.സി.സി) വിവിധ രാജ്യങ്ങളുടെയും പ്രശംസ. സുഡാനിൽ നിന്ന് ഒ.ഐ.സി അംഗരാജ്യങ്ങളിലുള്ളവരെ കൂടാതെ വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെയും സാധാരണ പൗരന്മാരെയും ഒഴിപ്പിക്കുന്നതിൽ സൗദി അറേബ്യ വഹിച്ച പങ്ക് അഭിനന്ദനാർഹമാണെന്ന് ഒ.ഐ.സിയുടെ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ പറഞ്ഞു.
സൗദിയുടെ ഇക്കാര്യത്തിലുള്ള മുൻകൈ ശരിയായ സമയത്താണെന്നും അതിന് സൽമാൻ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തലിന് ഇരുപക്ഷവും തയ്യാറാകണമെന്നും സുഡാെൻറ സുരക്ഷയും ജനതയുടെ അഭിലാഷങ്ങളും സംരക്ഷിക്കണമെന്നുമുള്ള ആവശ്യം അദ്ദേഹം ആവർത്തിച്ചു. ആഭ്യന്തര യുദ്ധത്തിലേർപ്പെട്ട സൈനിക വിഭാഗങ്ങളുമായി ആശയ വിനിമയം നടത്തുകയും വെടിനിർത്തൽ സാധ്യമാകുന്നില്ലെന്ന് കണ്ടപ്പോൾ സുഡാനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ അടിയന്തര നീക്കം നടത്തുകയും ചെയ്ത സൗദി അറേബ്യയുടെയും ജി.സി.സി അംഗരാജ്യങ്ങളുടെയും ശ്രമങ്ങളെ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പ്രശംസിച്ചു.
ഒഴിപ്പിച്ചവരെ സുരക്ഷിതമായി ജിദ്ദയിലെത്തിക്കുകയും അവരുടെ ആവശ്യങ്ങൾ നിർവഹിക്കുകയും സ്വരാജ്യങ്ങളിലേക്ക് മടങ്ങാൻ അവസരമൊരുക്കുകയും ചെയ്ത സൗദി അറേബ്യക്ക് നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. സമഗ്രവും സമാധാനപരവുമായ പരിഹാരത്തിലെത്താൻ ഇരു സൈനിക വിഭാഗങ്ങളും തയ്യാറാകണമെന്ന് അൽ ബുദൈവി അഭ്യർഥിച്ചു. തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ച് സുരക്ഷിതമായി ജിദ്ദയിലെത്തിച്ചതിന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുൽ മുഅമിൻ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാന് അയച്ച സന്ദേശത്തിൽ നന്ദി പറഞ്ഞു.
തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ച മഹദ്‌കൃത്യത്തിന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹിയാൻ സൗദി അറേബ്യക്ക് നന്ദി പറഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട് ചെയ്തു. സൗദി നടത്തിയത് വളരെ മികച്ച പ്രവർത്തനമാണെന്ന് അബ്ദുല്ല അൽ നഹിയാൻ അഭിപ്രായപ്പെട്ടു. സുഡാനിലെ സുരക്ഷിത ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിങ്കളാഴ്ച അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ നന്ദി പറഞ്ഞിരുന്നു.
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അസ്സബാഹ്, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി എന്നിവർ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനെ നേരിട്ട് വിളിച്ചാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. ഈജിപ്ത്, തുനീഷ്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളും സൗദി ശ്രമത്തെ ശ്ലാഘിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.