റിയാദ്: ദമ്മാമില്‍ നിന്ന് ഉംറ തീര്‍ഥാടനത്തിന് പോയി മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. റിയാദില്‍ നിന്ന് 70 കിലോമീറ്ററകലെ മുസാഹ്മിയക്ക് സമീപം മക്ക ഹൈവേയിലുണ്ടായ അപകട ത്തില്‍ മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി വലിയകത്ത് ഹൗസില്‍ അബ്ദുറസാഖി മകള്‍ സനോവര്‍ റസാഖ് (20) ആണ് തല്‍ക്ഷണം മരിച്ചത്.
ഇളയ മകള്‍ തമന്ന റസാഖിനെ (13) ഗുരുതരപരിക്കുകളോടെ റിയാദ് നസീമിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 5.45ഓടെയാണ് സംഭവം. നോമ്പുതുറക്കും മുമ്പ് റിയാദിലുള്ള ഫ്ളാറ്റിലേക്കത്തൊനുള്ള വരവായിരുന്നു. മുസാഹ്മിയ കഴിഞ്ഞുള്ള റോഡിലെ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ അടുത്തറോഡിലേക്ക് ഓടിക്കയറി മറിയുകയായിരുന്നു. അബ്ദുറസാഖാണ് വാഹനം ഓടിച്ചത്. ഇദ്ദേഹവും മുന്‍വശത്തിരുന്ന ഭാര്യ ജിഷയും സീറ്റ് ബെല്‍ട്ട് ധരിച്ചിരുന്നത് കൊണ്ട് പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു.
പെണ്‍കുട്ടികള്‍ രണ്ടും പിന്‍ സീറ്റിലായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. സനോവറിന്‍െറ തല റോഡിലിടിച്ചു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സനോവര്‍. തമന്നയുടെ കൈകാലുകള്‍ക്ക് പൊട്ടലാണുള്ളത്. ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കും. സൗദി ടെലികോം കമ്പനിയുടെ ജോലികള്‍ ചെയ്യുന്ന ഡാറ്റാകോം എന്ന കമ്പനിയുടെ ദമ്മാം ബ്രാഞ്ചില്‍ പ്രോജക്ട് മാനേജറാണ് അബ്ദുറസാഖ്.
വര്‍ഷങ്ങളായി സൗദിയിലുള്ള അബ്ദുറസാഖ് ആദ്യം ഇതേ കമ്പനിയുടെ റിയാദ് ബ്രാഞ്ചിലായിരുന്നു. ഏഴ് മാസംമുമ്പാണ് സ്ഥലം മാറ്റമായി ദമ്മാമിലേക്ക് പോയത്. റിയാദില്‍ വര്‍ഷങ്ങളായുണ്ടായിരുന്ന കുടുംബം പ്രവാസം മതിയാക്കി മടങ്ങിയ ശേഷം ഏതാനും ആഴ്ച മുമ്പ് സന്ദര്‍ശക വിസയില്‍ തിരിച്ചുവന്നതായിരുന്നു. രണ്ട് പെണ്‍കുട്ടികളും തുടക്കത്തില്‍ റിയാദിലെ സ്കൂളിലാണ് പഠിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.