ഹരിത ഉച്ചകോടി; മരുഭൂമിയെ പച്ചപ്പണിയിക്കാൻ സഹകരണം ആവശ്യം –കിരീടാവകാശി

ജിദ്ദ: മധ്യപൂർവേഷ്യയെ ഹരിതവത്കരിക്കാൻ മറ്റു രാജ്യങ്ങളുടെ നിരന്തര സഹകരണം ആവശ്യമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ. ഈജിപ്തിലെ ശറമുശൈഖിൽ നടന്ന 'ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനീഷ്യേറ്റിവ്' ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള കാലാവസ്ഥലക്ഷ്യം കൈവരിക്കുന്നതിനും അംഗരാജ്യങ്ങളുടെ സജീവ സംഭാവന ഉണ്ടാകണം. 6,700 ലക്ഷം ടണിലധികം കാർബൺ ഡൈ ഓക്സൈഡിന്റെ ബഹിർഗമനം കുറക്കുന്നതിനും പൂർണമായും ഇല്ലാതാക്കുന്നതിനുമുള്ള ശ്രമങ്ങളെയും സഹകരണത്തെയും പിന്തുണക്കും.

മേഖലയിലുടനീളം 5,000 കോടി മരം നട്ടുപിടിപ്പിക്കുക എന്നതാണ് സംരംഭത്തിന്റെ രണ്ടാമത്തെ ലക്ഷ്യം. ഇതിലൂടെ 2,000 ലക്ഷം ഹെക്ടർ ഭൂമി വീണ്ടെടുക്കാൻ കഴിയും. ആഗോളതലത്തിൽ രണ്ടര ശതമാനം കാർബൺ പുറന്തള്ളൽ കുറക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരം നട്ടുപിടിപ്പിക്കുന്നത് മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിനും പൊടിക്കാറ്റ് കുറക്കുന്നതിനും സഹായിക്കും. പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ ആഘാതങ്ങളിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനും ഉപകരിക്കും. 2020 ഒക്ടോബറിൽ റിയാദ് ആതിഥേയത്വം വഹിച്ച മേഖലയിലെ വിവിധ രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിൽ സ്ഥാപക അംഗരാജ്യങ്ങൾ അംഗീകരിച്ച ചട്ടക്കൂടിൽനിന്ന് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമത്തിന് രാജ്യം നേതൃത്വം നൽകിവരുകയാണ്.

വനവൽക്കരണ പ്രവർത്തനം ത്വരിതപ്പെടുത്തുന്നത് ആലോചിക്കാൻ ചേരുന്ന ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനീഷ്യേറ്റിവ് ജനറൽ സെക്രട്ടേറിയറ്റ് യോഗത്തിന് രാജ്യം ആതിഥേയത്വം വഹിക്കും. ഇതിന്റെ പദ്ധതികൾക്കും ഭരണ പ്രവർത്തനങ്ങൾക്കുമായി 250 കോടി ഡോളർ അനുവദിക്കും. 2050 ഓടെ സൗദി പൊതുനിക്ഷേപ ഫണ്ട് കാർബൺ ന്യൂട്രാലിറ്റിയിൽ എത്താൻ ലക്ഷ്യമിടുന്നു. ആഗോളതലത്തിൽ ഈ നടപടി സ്വീകരിക്കുന്ന ആദ്യത്തെ പരമാധികാര ധനകാര്യനിധികളിലൊന്നും മധ്യപൂർവേഷ്യയിലെ ആദ്യത്തേതുമാണെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ ഹരിത പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും സാമ്പത്തിക വികസനം ഉത്തേജിപ്പിക്കുന്നതിനും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനും ആരംഭിച്ച ആദ്യത്തെ വേദിയാണ് ഹരിത മധ്യപൂർവേഷ്യ സംരംഭ ഉച്ചകോടി. എല്ലാവർക്കും ഹരിത ഭാവി ഉറപ്പാക്കുന്നതിന് എല്ലാ രാജ്യങ്ങളുമായും സഹകരിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത സ്ഥിരീകരിക്കുന്നതാണ് ഉച്ചകോടി. പുനരുപയോഗക്ഷമമായ ഊർജ ഉപയോഗത്തിനുള്ള സാങ്കേതികവിദ്യകളെയും സ്രോതസ്സുകളെയും അവലംബിക്കാനുള്ള നടപടി രാജ്യം ത്വരിതപ്പെടുത്തി. രാജ്യത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഊർജ മിശ്രിതത്തെ വൈവിധ്യവത്കരിക്കുക എന്നതാണ് പ്രധാനം. 2030ഓടെ പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ ആശ്രയിച്ച് 50 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കും. 2,780 ലക്ഷം ടണിലധികം കാർബൺ ഡൈ ഓക്‌സൈഡ് കുറക്കുന്നതിന് 'ഗ്രീൻ സൗദി അറേബ്യ'(ഹരിത സൗദി അറേബ്യ) സംരംഭവും ആരംഭിച്ചു. ഈ സംരംഭത്തിനുകീഴിൽ 10 കോടി മരം നട്ടുപിടിപ്പിക്കാനും കര, സമുദ്ര സംരക്ഷിത പ്രദേശങ്ങൾ മൊത്തം ദേശീയ വിസ്തൃതിയുടെ 30 ശതമാനമായി വർധിപ്പിക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

ഭാവിതലമുറക്ക് ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കുന്നതിനുള്ള സംയുക്ത പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നതിന് ഉച്ചകോടി മികച്ച സംഭാവന നൽകും. അനുകൂല ഫലങ്ങൾ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Green Summit; Cooperation is needed to make the desert green – Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.