ജിദ്ദ: സൗദിയിൽ റെയിൽവേ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന. 2023ന്റെ ആദ്യ പാദത്തിൽ റെയിൽവേ വഴി യാത്ര ചെയ്തവരുടെ എണ്ണം 22,21,225 എത്തിയതായി സൗദി റെയിൽവേ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 104 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പാസഞ്ചർ ട്രെയിൻ ട്രിപ്പുകളുടെ എണ്ണം 54 ശതമാനം വർധിച്ചു. ഈസ്റ്റേൺ, നോർത്തേൺ, ഹറമൈൻ എക്സ്പ്രസ് ട്രെയിൻ പാതകളിലൂടെ 8036 ട്രിപ്പുകൾ നടത്തിയതായും സൗദി റെയിൽവേ പറഞ്ഞു. ചരക്കുഗതാഗത രംഗത്ത് 2023ന്റെ ആദ്യ പാദത്തിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴു ശതമാനം വർധനയുണ്ടായിട്ടുണ്ട്.
58,30,000 ടൺ ധാതുക്കളും ചരക്കുകളും റെയിൽവേ വഴി എത്തിച്ചതായും കമ്പനി പറഞ്ഞു. ഈ വർഷത്തെ ആദ്യപാദത്തിലെ സൗദി അറേബ്യൻ റെയിൽവേയുടെ മികച്ച പ്രകടനം കമ്പനിയുടെ വർധിച്ചുവരുന്ന പ്രകടനത്തിന്റെ തുടർച്ചയാണെന്ന് സൗദി റെയിൽവേ സി.ഇ.ഒ ഡോ. ബശാർ ബിൻ ഖാലിദ് അൽ മാലിക് പറഞ്ഞു.
യാത്രാസേവനങ്ങളുടെ കാര്യത്തിലായാലും ചരക്കുകളുടെയും ധാതുക്കളുടെയും ഗതാഗതത്തിന്റെ കാര്യത്തിലായാലും വിവിധ മേഖലകളിൽ ഞങ്ങളുടെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന സേവനം നൽകുന്നതിന് പദ്ധതി ഒരുക്കിയിട്ടുണ്ട്. അതിനനുസരിച്ചാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.