മദീനയിൽ സമാപിച്ച അന്താരാഷ്ട്ര പുസ്തകമേള
മദീന: മദീന അന്താരാഷ്ട്ര പുസ്തകമേളയിലെത്തിയത് 1,70,000 സന്ദർശകർ. മുൻ പതിപ്പുകളെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 22 ശതമാനം വർധനവുണ്ടായെന്ന് റിപ്പോർട്ട്. മദീനയിലെ കിങ് സൽമാൻ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ അഞ്ച് ദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര മദീന പുസ്തകമേള മൂന്നാം പതിപ്പ് ആഗസ്റ്റ് അഞ്ചിനാണ് സമാപിച്ചത്.
300-ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണശാലകളുടെയും ഏജൻസികളുടെയും പങ്കാളിത്തത്തോടെയാണ് മേള നടന്നത്. 200-ലധികം പവലിയനുകൾ മേളയിലുണ്ടായിരുന്നു.
മദീന മേഖലയിലും അതിനു പുറത്തും നിന്ന് ധാരാളം പേരാണ് മേള കാണാനെത്തിയത്. സ്കൂൾ അവധിയായതിനാൽ മേള കാണാൻ വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വിപുലമായ പങ്കാളിത്തത്തിനും മേള സാക്ഷ്യം വഹിച്ചു.
വൈവിധ്യമാർന്നതും സമ്പന്നവുമായ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ ദിവസേന സാഹിത്യ സാംസ്കാരിക മേഖലയിലുള്ളവരും പുസ്തക പ്രേമികളുമായ നിരവധിയാളുകളാണ് ഒഴുകിയെത്തിയത്.
മദീന പുസ്തകമേളയുടെ മൂന്നാം പതിപ്പ് വിജയകരമായിരുന്നുവെന്ന് സംഘാടകരായ ലിറ്ററേച്ചർ, പബ്ലിഷിങ് ആൻഡ് ട്രാൻസ്ലേഷൻ അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അൽവാൻ പറഞ്ഞു. അറബ് സർഗാത്മകതയുടെയും സംസ്കാരത്തിന്റെയും എല്ലാ മേഖലകളിലും ഫലപ്രദവും ക്രിയാത്മകവുമായ ചലനം സൃഷ്ടിക്കാനുള്ള കഴിവ് പ്രതിഫലിക്കുന്നതാണ് പുസ്തക മേളയുടെ വിജയമെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.