ബുറൈദ: ജൈവ ഉൽപന്നങ്ങളുടെ അന്താരാഷ്ട്ര വ്യാപാര മേള (ബയോഫാക്) സംഘടിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. ഈ വർഷം നവംബർ ഏഴു മുതൽ ഒമ്പതു വരെ റിയാദ് ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് മേള സംഘടിപ്പിക്കുക. ഇപ്പോൾ ജർമനിയിലെ ന്യൂറംബർഗിൽ നടന്ന ത്രിദിന അന്താരാഷ്ട്ര പ്രദർശനത്തിലാണ് മേളക്ക് ആതിഥേയത്വം വഹിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
ന്യൂറംബർഗ് പ്രദർശനത്തിൽ പങ്കെടുക്കുന്ന രാജ്യത്തിന്റെ പ്രതിനിധി സംഘത്തെ നയിക്കുന്നത് കൃഷികാര്യ ഡെപ്യൂട്ടി മന്ത്രി ഡോ. സുലൈമാൻ അൽഖത്തീബാണ്. ജൈവകൃഷിയുടെയും അതുവഴി വിളയിച്ചെടുക്കുന്ന ഉൽപന്നങ്ങളുടെയും പ്രാധാന്യവും അത് ജനങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിനേകുന്ന പരിപോഷണവും സമൂഹങ്ങളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടികൂടിയാണ് മേള സംഘടിപ്പിക്കുന്നത്. ഈ രംഗത്തേക്ക് ആഗോളനിക്ഷേപം ആകർഷിക്കുക, വിപണന സാധ്യതകൾ പ്രോത്സാഹിപ്പിക്കുക എന്നിവയും മേള ലക്ഷ്യമിടുന്നു.
അമേരിക്ക, ബ്രസീൽ, ഇന്ത്യ, ചൈന, തായ്ലൻഡ്, ജപ്പാൻ, ജർമനി എന്നീ ഏഴ് രാജ്യങ്ങളാണ് ഇതിനകം ലോകമേളകൾ സംഘടിപ്പിച്ചത്. ജൈവ ഉൽപന്നങ്ങളുടെ മധ്യപൗരസ്ത്യ കേന്ദ്രമാവുക എന്ന ലക്ഷ്യംകൂടി മേളക്ക് ആതിഥ്യം വഹിക്കുന്നതിലൂടെ സൗദി ലക്ഷ്യംവെക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു.
ജൈവ കൃഷിമേഖലക്ക് രാജ്യം നൽകുന്ന പ്രാധാന്യം വിളംബരംചെയ്യുന്ന മേളയിൽ പ്രാദേശിക ജൈവ ഉൽപന്നങ്ങൾ പരമാവധി എത്തിക്കും. മേളയിൽ ജൈവകൃഷി സംബന്ധമായ അറിവ് കൈമാറ്റം ചെയ്യുന്നതിനും നൂതന കൃഷിരീതികൾ പങ്കുവെക്കുന്നതിനും ജൈവകർഷക സമൂഹത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും അവസരമുണ്ടാകും. ഓർഗാനിക് ഇൻപുട്ട് കമ്പനികൾ, ഓർഗാനിക് ഫാമുകൾ, വാണിജ്യ കേന്ദ്രങ്ങൾ, സർവിസ് കമ്പനികൾ, ഏജൻസികൾ, പ്രത്യേക അസോസിയേഷനുകൾ, ജൈവകൃഷിയുമായി ബന്ധപ്പെട്ട പ്രാദേശിക-അന്തർദേശീയ സംഘടനകൾ, ഇറക്കുമതി-കയറ്റുമതി കമ്പനികൾ എന്നിവയുടെ പങ്കാളിത്തം പ്രദർശനത്തിലുണ്ടെന്ന് ഡോ. അൽഖത്തീബ് പറഞ്ഞു.
മേളയിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ 50 വിദഗ്ധർ പ്രഭാഷണം നടത്തും. 2,000ത്തിലധികം പ്രാദേശിക-അന്തർദേശീയ പങ്കാളികൾ, പ്രമുഖ അന്താരാഷ്ട്ര കമ്പനികളുടെ പ്രതിനിധികൾ, സംരംഭകർ, അന്താരാഷ്ട്ര നിക്ഷേപകർ, അക്കാദമിക് വിദഗ്ധർ എന്നിവരും ഉൾപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കും. പ്രാദേശിക ജൈവ ഉൽപന്നങ്ങളായ പച്ചക്കറികൾ, പഴങ്ങൾ, ഈത്തപ്പഴം, കാപ്പി, ചായ, കന്നുകാലി വളർത്തൽ, മൃഗങ്ങളുടെ പോഷണം തുടങ്ങിയ പ്രധാന വിഷയങ്ങളിലേക്കും മേള വെളിച്ചം വീശുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.