റിയാദ്: സൗദി ടൂറിസം മന്ത്രാലയം ചൈനയിൽ ആഗോള ടൂറിസം പ്രമോഷനൽ കാമ്പയിൻ ആരംഭിച്ചു. ബെയ്ജിങ്ങിലെ പ്രശസ്തമായ ടിയാൻ ടാൻ ഗാർഡനിൽ സൗദി ട്രാവൽ എക്സിബിഷൻ ഒക്ടോബർ 26 വരെ നീണ്ടുനിൽക്കും.
ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ സൗദിയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും ചൈനീസ് വിനോദസഞ്ചാരികളെ സൗദി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയാണിത്. ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബിന്റെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘമാണ് കാമ്പയിനും എക്സിബിഷനും നേതൃത്വം നൽകുന്നത്.
ചൈനയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി, ചൈനീസ് ടൂറിസം ചേംബർ, ചൈനീസ് എയർലൈൻസ്, ട്രിപ് ഡോട്ട് കോം, ടോണ്യൂ, ഹുവായ്, അലി ബാബാ, ക്ലോക്ക് എന്നിവയുടെ പ്രതിനിധികളുമായി സൗദി പ്രതിനിധികൾ നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. പ്രമുഖ ചൈനീസ് കമ്പനികളുമായി നിരവധി ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് എച്ച്-വേൾഡ് ഗ്രൂപ്പും ജിൻ ജിയാങ് ഗ്രൂപ്പുമാണ്.
തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലൂടെ ചൈനയുമായി സംയുക്ത സഹകരണം വർധിപ്പിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് ടൂറിസം മന്ത്രി പറഞ്ഞു. രണ്ട് രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖല വികസിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു. ഒപ്പം പ്രചോദനാത്മകമായ ഒരു ടൂറിസം അനുഭവം ആസ്വദിക്കാൻ ചൈനയിൽനിന്നുള്ള വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതും ലക്ഷ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ദറഇയ, അൽഉല, അൽബാഹ എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മനോഹാരിത ഉയർത്തിക്കാട്ടുന്ന നിരവധി സംവേദനാത്മക വിഭാഗങ്ങൾ സൗദി ട്രാവൽ എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മാതൃകകൾ എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ സന്ദർശകർക്ക് ഫോട്ടോകൾ എടുക്കാനും ജനപ്രിയ സംഗീത പരിപാടികൾ ആസ്വദിക്കാനുമുള്ള അവസരങ്ങൾ എക്സിബിഷനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.