റിയാദ്: വൈകാതെ സൗദി അറേബ്യ സന്ദർശിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയൻ. തെഹ്റാൻ സന്ദർശനത്തിനുള്ള തന്റെ ക്ഷണം സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ സ്വീകരിച്ചതായി വെളിപ്പെടുത്തിയ അബ്ദുല്ലാഹിയൻ തിരിച്ചുള്ള ക്ഷണം ലഭിക്കുന്നതോടെ വൈകാതെ തന്നെ റിയാദ് സന്ദർശിക്കുമെന്ന് വ്യക്തമാക്കി. മൂന്നുദിവസത്തെ ലബനാൻ സന്ദർശനത്തിനിടെ ബൈറൂത്തിൽ വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രി.
ഇറാന്റെയും സൗദി അറേബ്യയുടെയും എംബസികൾ ഏതാനും ദിവസങ്ങൾക്കകം തെഹ്റാനിലും റിയാദിലും തുറന്ന് പ്രവർത്തനം ആരംഭിക്കും. സൗദിയും ഇറാനും തമ്മിലുള്ള സമീപകാല സഹകരണം മേഖലയിൽ പുതിയ അന്തരീക്ഷം സംജാതമാക്കിയിട്ടുണ്ട്. കൂട്ടായ സഹകരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് ഗൾഫ് മേഖല കടന്നതായി ഇറാൻ മന്ത്രി സൂചിപ്പിച്ചു. സൗദി അറേബ്യയും ഇറാനും മാർച്ച് 10ന് ചൈനയുടെ പങ്കാളിത്തത്തോടെ ഒപ്പുവെച്ച കരാർപ്രകാരം നയതന്ത്രബന്ധം പുനരാരംഭിക്കാനും പരമാവധി രണ്ട് മാസത്തിനകം എംബസികൾ വീണ്ടും തുറക്കാനും ധാരണയിലെത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സാങ്കേതിക സംഘം തെഹ്റാനിലും റിയാദിലും സന്ദർശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.