ജിദ്ദ: സൗദിയിൽ തൊഴിൽ വ്യവസ്ഥ ലംഘനങ്ങളുടെയും അനുബന്ധ പിഴകളുടെയും പുതിയ പട്ടികക്ക് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മ്മദ് അൽറാജിഹി അംഗീകാരം നൽകി. ഉമ്മുൽഖുറ പത്രമാണ് ലംഘനങ്ങളുടെ പുതിയ പട്ടികയും അനുബന്ധ പിഴകളും പ്രസിദ്ധീകരിച്ചത്. തൊഴിലാളികളുടെ എണ്ണമനുസരിച്ച് സാമ്പത്തിക ലംഘനങ്ങൾ മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട്. ഇതിനായി ഒന്നു മുതൽ പത്ത് വരെ, 11 മുതൽ 50 വരെ, 51 മുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ എന്നിങ്ങനെ മൂന്നു കാറ്റഗറിയായും തിരിച്ചിട്ടുണ്ട്. നിയമലംഘനത്തിന് പിഴ ചുമത്താൻ പുറപ്പെടുവിച്ച തീരുമാനത്തോടുള്ള വിയോജിപ്പ് 60 ദിവസത്തിനകം സമർപ്പിക്കാൻ സ്ഥാപനങ്ങൾക്ക് കഴിയുന്നതാണ്. അറിയിപ്പ് തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴ അടക്കണം. ഈ കാലയളവിൽ പിഴ അടക്കാതിരുന്നാൽ സ്ഥാപനങ്ങൾക്ക് മന്ത്രാലയം നൽകുന്ന സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കും. തൊഴിൽ സുരക്ഷ, ആരോഗ്യ നിയമങ്ങൾ തൊഴിലുടമ പാലിക്കാതിരിക്കുക, ജോലിക്കിടയിൽ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കാതിരിക്കുക എന്നിവ നിയമലംഘനങ്ങളിലുൾപ്പെടും.
ജോലിക്കാരുടെ ഭാഷകളിൽ സുരക്ഷാനിർദേശങ്ങൾ നൽകാതിരിക്കുക, പ്രതിരോധ നിർദേശങ്ങൾ തൊഴിലാളി പാലിക്കാതിരിക്കുക, തൊഴിലുടമ അഗ്നിശമന മുൻകരുതലെടുക്കാതിരിക്കുക, തൊഴിൽപരമായ രോഗം ബാധിക്കാൻ സാധ്യതയുള്ള തൊഴിലാളികളെ വർഷത്തിലൊരിക്കലെങ്കിലും സമഗ്ര വൈദ്യ പരിശോധനക്ക് വിധേയമാക്കാതിരിക്കുക, ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ മോശം കാലാവസ്ഥയിലോ തുറസ്സായ സ്ഥലങ്ങളിലോ തൊഴിലാളിയെ ജോലിക്ക് നിയമിക്കുക, പ്രഥമശുശ്രൂഷ മരുന്നുകൾ ഒരുക്കാതിരിക്കുക, തൊഴിലാളിക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നൽകാതിരിക്കുക, 15 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിയമിക്കുക, ഖനികളിലും ക്വാറികളിലും തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിന് മന്ത്രാലയം അംഗീകരിച്ച വ്യവസ്ഥകളും നിർദേശങ്ങളും പാലിക്കാതിരിക്കുക, സുരക്ഷാ ഗാർഡുകളോ ഇലക്ട്രോണിക് സുരക്ഷാ സംവിധാനമോ ഇല്ലാതിരിക്കുക തുടങ്ങിയവ മാനവ വിഭവശേഷി മന്ത്രാലയം അംഗീകരിച്ച നിയമലംഘനങ്ങളിലുൾപ്പെടും. ജോലിസ്ഥലവും വെയർഹൗസും തീരുമാനത്തിലുൾപ്പെടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.