ജിദ്ദ: ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനിൽനിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ച് ജിദ്ദയിൽ സുരക്ഷിതമായി എത്തിച്ചതിന് സൗദി അറേബ്യക്ക് നന്ദി പറഞ്ഞ് കുവൈത്ത്. ശനിയാഴ്ചയാണ് റോയൽ സൗദി നേവൽ ഫോഴ്സ് നടത്തിയ ഒഴിപ്പിക്കൽ ഓപറേഷനിലൂടെ കുവൈത്ത് ഉൾപ്പെടെ വിവിധ രാജ്യക്കാരായ ആളുകളെ രക്ഷപ്പെടുത്തി കപ്പലുകളിൽ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ശേഷം അതത് രാജ്യങ്ങളിലേക്ക് അവരെ അയക്കുന്നതിനുള്ള നടപടിയും തുടങ്ങി.
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽജാബിർ അൽസബാഹാണ് നന്ദി അറിയിച്ചത്. ആളുകളെ ഒഴിപ്പിക്കുന്ന പ്രവർത്തനത്തിന്റെ വിജയത്തിൽ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. സൗദി അധികൃതരുടെ ഉയർന്ന കാര്യക്ഷമതയെ കുവൈത്ത് മന്ത്രി എടുത്തുപറഞ്ഞു. ഇത് സൗദി പൗരന്മാരെയും സഹോദര-സൗഹൃദ രാജ്യങ്ങളിലെ നിരവധി പൗരന്മാരെയും സുഡാനിൽനിന്ന് രാജ്യത്തേക്ക് എല്ലാ പ്രഫഷനലിസത്തോടും കൂടി ഒഴിപ്പിക്കുന്നതിന് സഹായിച്ചതായും കുവൈത്ത് മന്ത്രി പറഞ്ഞു.
മറ്റു ചില രാജ്യങ്ങളും സൗദിയുടെ സഹായത്തോടെ തങ്ങളുടെ പൗരന്മാരെ സുഡാനിൽനിന്ന് ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. സൗദി അറേബ്യയും യു.എ.ഇയുമായും ഏകോപനം നടത്തി, സുഡാനിലെ സുരക്ഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് 300 ഓളം പൗരന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതി ജോർഡൻ ആരംഭിച്ചതായി വിദേശകാര്യ, പ്രവാസികാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.