ജിദ്ദ: 2022ലെ ഡാകർ റാലിയിൽ പങ്കെടുക്കാൻ സൗദിയിലെ രണ്ട് വനിത ഡ്രൈവർമാർക്ക് സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ ലൈസൻസ് അനുവദിച്ചു. ദാനിയ അഖീൽ, മഷാഇൽ അൽ ഉബൈദാൻ എന്നിവർക്കാണ് ലൈസൻസ് അനുവദിച്ചത്. 2022 ജനുവരി ഒന്നിലെ ഡാകർ റാലിയുടെ 44ാമത് എഡിഷനിൽ ടി ത്രീ വിഭാഗത്തിലാണ് മത്സരിക്കുക. പ്രതിദിനം മണിക്കൂറിൽ 135 കി.മീ വരെ 600 കി.മീ വരെ ദൂരത്തിലാണ് മത്സരം. 12 ദിവസം നീണ്ടുനിൽക്കും.
രാജ്യത്തിലെ മഹത്തായ മത്സരത്തിൽ പങ്കെടുക്കുകയെന്നത് സ്വപ്നസാക്ഷാത്കാരമാണെന്ന് മശാഇൽ അൽഉബൈദാൻ പറഞ്ഞു.
സൗദി അറേബ്യ ഡാകർ റാലിക്ക് ആതിഥേയത്വം വഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ലൈസൻസ് ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് അന്വേഷിക്കാൻ സൗദി ഫെഡറേഷൻ ഓഫ് കാർസ് ആൻഡ് മോട്ടോർ സൈക്കിളുമായി ബന്ധപ്പെട്ടു.
ഫെഡറേഷൻ പ്രസിഡൻറ് അമീർ ഖാലിദ് ബിൻ സുൽത്താൻ അൽഅബ്ദുല്ല അൽഫൈസലിൽനിന്ന് എനിക്ക് അറിയിപ്പ് ലഭിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഫെഡറേഷെൻറ അംഗീകാരം അദ്ദേഹം അറിയിച്ചു. കഴിഞ്ഞവർഷം 12 ദിവസത്തെ റോഡ് സൈഡ് നാവിഗേഷൻ മനസ്സിലാക്കാനും ക്ഷണിച്ചിരുന്നു.
ഈ വർഷം ഗ്രൗണ്ടിലെ മത്സരങ്ങളിൽ പങ്കെടുത്ത് സ്വപ്നം സാക്ഷാത്കരിക്കുമെന്ന് മശാഇൽ ഉബൈദാൻ പറഞ്ഞു.
സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷനിൽനിന്ന് ലൈസൻസ് ലഭിച്ചതിൽ ദാനിയ അഖീൽ സന്തോഷം പ്രകടിപ്പിച്ചു. പല നടപടികളും പൂർത്തിയാക്കിയ ശേഷമാണ് ലൈസൻസ് ലഭിച്ചത്.
2022 ഡാക്കർ റാലിയെ അതിെൻറ വൈവിധ്യമാർന്ന ട്രാക്കുകൊണ്ട് വേറിട്ടുനിർത്തുന്നു. രാജ്യത്തിലെ മനോഹരമായ, പ്രകൃതിദത്തമായ ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്നതാണത്. മത്സരത്തിന് കരുത്തും പ്രയാസങ്ങൾ തരണം ചെയ്യാനും മാനസികവും ശാരീരികവുമായ തയാറെടുപ്പ് ആവശ്യമാണെന്നും ദാനിയ അഖീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.