സൗദിയിൽ ബസ് സർവിസിന് വിദേശ കമ്പനികൾക്ക് ലൈസൻസ്; നഗരങ്ങളെ ബന്ധിപ്പിച്ച് ദീർഘദൂര സർവിസുകൾക്ക് തുടക്കം

യാംബു: സൗദി അറേബ്യയിൽ ബസ് സർവിസ് നടത്താൻ വിദേശ കമ്പനികൾക്ക് ലൈസൻസ് നൽകുന്നു. മുഴുവൻ നഗരങ്ങളെയും ചെറുപട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദീർഘദൂര സർവിസിന് ലൈസൻസ് ലഭിച്ച മൂന്ന് കമ്പനികളുടെ ബസുകൾ ഓടിത്തുടങ്ങി. രാജ്യത്തെ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് 200 നഗരങ്ങളെ ബന്ധിപ്പിച്ച് 76 റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ ബസ് സർവിസ്.

വടക്കൻ സൗദിയിൽ ദർബ് അൽ വതൻ, വടക്കുപടിഞ്ഞാറൻ മേഖലയിൽ നോർത്ത് വെസ്‌റ്റ് കമ്പനി, തെക്കൻ മേഖലയിൽ സാറ്റ് എന്നീ കമ്പനികളാണ് ബസ് സർവിസുകൾ ആരംഭിച്ചത്. ദർബ് അൽവതൻ കമ്പനി 26 റൂട്ടുകളിൽ 75ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 124 സർവിസുകൾ നടത്തും. നോർത്ത് വെസ്റ്റ് ബസ് കമ്പനി 23 റൂട്ടുകളിൽ 70ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിദിനം 190 സർവിസുകളും സാറ്റ് 27 റൂട്ടുകളിൽ 80ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 178 സർവിസുകളാണ് നടത്തുന്നത്.

18 ലക്ഷം യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. റിയാദ്, ജിദ്ദ, മക്ക, മദീന, ദമ്മാം, യാംബു, ജുബൈൽ, ഹഫർ അൽബാത്വിൻ, ബുറൈദ തുടങ്ങി 65 ചെറിയ ബസ് സ്റ്റേഷനുകളും ഏഴ് പ്രധാന സ്റ്റേഷനുകളും പുതിയ സർവിസ് ശൃംഖലയുടെ ഭാഗമാകും. പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി ജി.പി.എസ് ട്രാക്കിങ് സംവിധാനങ്ങളും നിരീക്ഷണ കാമറകളും ഘടിപ്പിച്ച ആധുനിക സൗകര്യങ്ങളോടെയാണ് ബസുകൾ ഓടുന്നത്.

സൗദി വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായാണ് പൊതുഗതാഗത വികസനം. സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയാണ് (സാപ്റ്റ്കോ) നിലവിൽ നഗരങ്ങൾക്കിടയിൽ ബസ് സർവിസ് നടത്തുന്നത്.

സ്വകാര്യ കമ്പനികൾ കൂടി വരുന്നതോടെ പൊതുഗതാഗതം കൂടുതൽ മത്സരക്ഷമവും കാര്യക്ഷമവുമാകും. ബസ് റൂട്ടുകളുടെ വിശദ വിവരങ്ങളും ടിക്കറ്റ് ബുക്കിങ്ങിനും www.darbalwatan.com, https://booking.nwbus.sa/online/search എന്നീ ലിങ്കുകൾ വഴി നടത്താം.

Tags:    
News Summary - License to foreign companies for bus service in Saudi; Long distance services have started connecting cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.