യാംബു: സാംസ്കാരിക, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ‘സാംസ്കാരിക നൈപുണ്യ മത്സര’ത്തിൽ 247,000ത്തിലധികം സൗദി വിദ്യാർഥികൾ പങ്കെടുത്തതായി സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ട്വീറ്റ് ചെയ്തു. യുവപ്രതിഭകളെ കണ്ടെത്തുന്നതിനായി രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചത്. അഭിവൃദ്ധിപ്രാപിക്കുന്ന സൗദി സാംസ്കാരിക മേഖലക്ക് കൂടുതൽ കരുത്തുപകരാനാണ് ഇത്. ഫൈനലിലെ ജേതാക്കൾക്ക് ആകെ 50 ലക്ഷം റിയാലാണ് സമ്മാനമായി ലഭിക്കുക.
ഹ്രസ്വ ചലച്ചിത്രം, അറബിക് കാലിഗ്രഫി, ദൃശ്യകല, സംഗീതം, നാടകം, ചെറുകഥ, നാടോടിനൃത്തം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. ഏഴ് ഘട്ടങ്ങളായാണ് മത്സരം നടക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളിൽ നിന്നാണ് ഈ ഘട്ടങ്ങളിലൂടെ പ്രതിഭകളെ കണ്ടെത്തുന്നത്. അവരുടെ സർഗസിദ്ധികൾ കണ്ടെത്താനും വികസിപ്പിക്കാനും ഓൺലൈൻ പരിശീലനം നൽകിയ ശേഷം മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്ന രീതിയിലാണ് നടപ്പാക്കുന്നത്. ഫൈനലിലെത്തുന്നവർ തങ്ങളുടെ സർഗസൃഷ്ടികൾ സമാപന ചടങ്ങിൽ പ്രദർശിപ്പിക്കണം.
ഇവിടെ തത്സമയ മൂല്യനിർണയം നടത്തും. ഒപ്പം അഭിപ്രായ വോട്ടെടുപ്പ് നടത്തും. തുടർന്ന് ഫൈനൽ ജേതാക്കളെ തെരഞ്ഞെടുക്കും. ഓരോ മത്സരയിനത്തിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം റിയാലാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 75,000 റിയാലും മൂന്നാം സ്ഥാനത്തിന് 50,000 റിയാലുമാണ് സമ്മാനം. സാംസ്കാരികവും കലാപരവുമായ മേഖലകളിലെ വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രോഗ്രാം അണ്ടർ സെക്രട്ടറി ഹമദ് അൽ മുഖ്ബിൽ പറഞ്ഞു.
പൊതുവിദ്യാലയങ്ങളിലെ പ്രതിഭകളെ കണ്ടെത്തുക, അവരുടെ വൈദഗ്ധ്യവും അറിവും പരിശീലിപ്പിക്കുക, ഓൺലൈൻ മേഖലയിൽ പ്രാവീണ്യം നൽകുക, ആഗോള മത്സര പരിപാടികൾക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നിവയാണ് സാംസ്കാരിക മന്ത്രാലയം മത്സരത്തിന്റെ ലക്ഷ്യമായി കാണുന്നതെന്ന് അണ്ടർ സെക്രട്ടറി നോഹ കട്ടൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യത്യസ്ത കഴിവുകളുള്ള പ്രതിഭകൾ ധാരാളമുണ്ടെന്നും രാജ്യത്തെ സാംസ്കാരികവും സർഗാത്മകവുമായ പുരോഗതിക്ക് അവരുടെ സംഭാവനകൾ പ്രയോജനപ്പെടുത്താൻ കൂടി മന്ത്രാലയം പദ്ധതി ആവിഷ്കരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.