റിയാദ്: 10 വർഷം കൊണ്ട് 10,000 ഉദ്യോഗാർഥികളെ കേന്ദ്ര സർവിസിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ‘മിഷൻ 10,000 പദ്ധതി’ നടപ്പാക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ റിയാദിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മലബാർ മേഖലയിലെ ഉദ്യോഗാർഥികളെ സിവിൽ സർവിസ് രംഗത്തേക്കും അതോടൊപ്പം സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) പരിശീലനത്തിലൂടെ കേന്ദ്ര സർവിസിലേക്കും എത്തിക്കുന്നതിന് വേണ്ടിയാണ് ‘മിഷൻ ടെൻ തൗസൻഡ്’ എന്ന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
മലബാർ മേഖലയിൽ സിവിൽ സർവിസ് ഇക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനുവേണ്ടി പെരിന്തൽമണ്ണയിൽ ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവിസസ് ആരംഭിച്ചിട്ടുണ്ട്. ആദ്യവർഷം തന്നെ മികച്ച നേട്ടം കൈവരിക്കാൻ അക്കാദമിക്ക് സാധിച്ചിട്ടുണ്ട്.
ഇത് നൽകിയ ആത്മവിശ്വാസത്തിന്റെ പിൻബലത്തിൽ കൂടിയാണ് എസ്.എസ്.സി പരിശീലനം ആരംഭിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഇക്കഴിഞ്ഞയാഴ്ച പെരിന്തൽമണ്ണയിൽ ഓറിയേൻറഷൻ പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. ഓരോ വർഷവും കേന്ദ്രസർക്കാർ സർവിസുകളിലേക്ക് പതിനായിരക്കണക്കിന് ഒഴിവുകളാണ് വിവിധ തസ്തികകളിൽ വരുന്നത്.
പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്ന പോലെ മലയാളികൾ, പ്രത്യേകിച്ച് മലബാർ മേഖലയിൽ നിന്നുള്ള ഉദ്യോഗാർഥികൾ എസ്.എസ്.സി പരീക്ഷക്ക് താൽപര്യം കാണിക്കാറില്ല. പി.എസ്.സി പരീക്ഷക്ക് ഒരുങ്ങുന്ന കേരളത്തിലെ വിദ്യാർഥികൾക്ക് എസ്.എസ്.സിയുടെ വിശാലമായ വാതായനങ്ങൾകൂടി തുറന്നുനൽകാനാണ് പെരിന്തൽമണ്ണ മണ്ഡലത്തിൽ നടപ്പാക്കുന്ന ‘ക്രിയ വിദ്യാഭ്യാസ പദ്ധതി’ ഉദ്ദേശിക്കുന്നത്.
അടുത്ത 10 വർഷംകൊണ്ട് പതിനായിരം പേരെ കേന്ദ്ര സർവിസിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വിദഗ്ധരുടെ നേതൃത്വത്തിലുള്ള റസിഡൻഷ്യൽ സൗകര്യത്തോടെയുള്ള പരിശീലന കേന്ദ്രമാണ് ആരംഭിക്കുന്നത്.
റസിഡൻഷ്യൽ സൗകര്യത്തോടെയുള്ള കേരളത്തിലെ ആദ്യത്തെ എസ്.എസ്.സി കോച്ചിങ് സെൻററായിരിക്കും പെരിന്തൽമണ്ണയിൽ പ്രവർത്തനമാരംഭിക്കാൻ പോകുന്നത്. പാവപ്പെട്ട കുടുംബത്തിലെ കുട്ടികൾക്ക് കൂടി ഉപകാരപ്രദമാകുന്ന തരത്തിലുള്ള ഫീസ് ഘടനയോട് കൂടിയാണ് എസ്.എസ്.സി പരിശീലനം ആരംഭിക്കുന്നത്.
എസ്.എസ്.സി നമ്മുടെ കുട്ടികൾക്ക് അപ്രാപ്യമായ ഒന്നല്ലെന്നും അത് അവരെ ബോധ്യപ്പെടുത്താനുള്ള പ്രവർത്തനങ്ങൾകൂടി ‘ക്രിയ’ ഏറ്റെടുക്കുമെന്നും എം.എൽ.എ പറഞ്ഞു. മികച്ച പരിശീലനം ലഭിച്ചാൽ എസ്.എസ്.സിയിലൂടെ എളുപ്പത്തിൽ കേന്ദ്ര സർവിസിലെത്താൻ സാധിക്കും. എസ്.എസ്.സി പരിശീലനത്തിന് കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുള്ള ഉദ്യോഗാർഥികൾക്കും പങ്കെടുക്കാവുന്നതാണ്.
എസ്.എസ്.സി പരിശീലനത്തിന് ഓൺലൈൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണെന്നും നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. വാർത്തസമ്മേളനത്തിൽ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് സത്താർ താമരത്ത്, ജനറൽ സെക്രട്ടറി ബുഷൈർ താഴേക്കോട്, പെരിന്തൽമണ്ണ മുദ്ര എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് മെംബർ ഇബ്രാഹിം സുബ്ഹാൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.