ജിദ്ദ: അഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽനിന്ന് കൂടുതൽ ഇന്ത്യക്കാർ ജിദ്ദയിലെത്തി. ചൊവ്വാഴ്ച രാത്രി 11-ഒാടെ 278 പേരടങ്ങുന്ന ആദ്യസംഘം െഎ.എൻ.എസ് സുമേധ കപ്പലിലിൽ ജിദ്ദ തുറമുഖത്ത് എത്തിയതിന് തൊട്ടുപിറകെ െഎ.എ.എഫ്.സി 130 ജെ വിമാനത്തിൽ 148 പേരും കൂടി ജിദ്ദയിൽ ഇറങ്ങി. മണിക്കൂറുകൾക്ക് ശേഷം 135 പേരെയും കൊണ്ട് മറ്റൊരു വിമാനവുമെത്തി. സുഡാനിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിെൻറ ഓപ്പറേഷൻ കാവേരിക്ക് കീഴിലാണ് കപ്പൽ, വിമാന മാർഗേണ ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചുകൊണ്ടിരിക്കുന്നത്. സുഡാനിലെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ നിന്നാണ് കപ്പൽ, വിമാന മാർഗങ്ങളിലൂടെയുള്ള ഒാപറേഷൻ.
തലസ്ഥാനമായ ഖാർത്തൂമിലാണ് കൂടുതൽ ഇന്ത്യാക്കാരുമുള്ളത്. 3,000-ത്തോളം പേരുണ്ടെന്നാണ് കണക്ക്. ഘട്ടംഘട്ടമായി ഒഴിപ്പിക്കാനുള്ള നടപടികളൂടെ ഭാഗമായി ആളുകളെ മുഴുവൻ പോർട്ട് സുഡാനിൽ എത്തിച്ച ശേഷം കപ്പലിലും വിമാനങ്ങളിലും ജിദ്ദയിലെത്തിക്കുകയാണ് ചെയ്യുന്നത്. സുഡാനിലെ ഇന്ത്യൻ എംബസിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തിരിച്ച ഇന്ത്യൻ നാവികസേനയുടെ െഎ.എൻ.എസ് സുമേധ കപ്പലിലാണ് ആദ്യ സംഘം ജിദ്ദയിലെത്തിയത്. ശേഷം രണ്ട് വിമാനങ്ങളും എത്തി. ഇതോടെ 561 പേർ ജിദ്ദയിലെത്തി. ഇവരെല്ലാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ താൽക്കാലിക താമസകേന്ദ്രങ്ങളിൽ തങ്ങുകയാണ്. നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വൈകാതെ എല്ലാവരെയും ഇന്ത്യയിലെത്തിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമതലപ്പെടുത്തിയതിനെ തുടർന്ന് ഓപ്പറേഷൻ കാവേരിയുടെ നേതൃത്വം ഏറ്റെടുത്ത് ജിദ്ദയിലെത്തി ഈ പ്രവർത്തനങ്ങൾക്കെല്ലാം മേൽനോട്ടം വഹിക്കുന്നത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ്. തുറമുഖത്തും വിമാനത്താവളത്തിലും ആളുകളെ സ്വീകരിക്കുന്നതും മന്ത്രിയുടെ നേതൃത്വത്തിലാണ്. ഒരു മണിക്കൂർ കൊണ്ടാണ് ആളുകളെ വിമാനത്തിൽ സുഡാനിൽ നിന്ന് ജിദ്ദയിലെത്തിച്ചത്. അതിനാൽ കൂടുതൽ വിമാനങ്ങൾ അയച്ചു കൂടുതൽ പേരെ ജിദ്ദയിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ജിദ്ദയിലെത്തിയ എല്ലാവരുടെയും ഇന്ത്യയിലേക്കുള്ള യാത്ര ഉടൻ ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു. പ്രത്യേക വിമാനങ്ങളിലാവും ഇന്ത്യയിലേക്കുള്ള മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.