ജിദ്ദ: സൗദി അറേബ്യയിൽ കർഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനാൽ ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന നാല് വി.എഫ്.എസ് ഗ്ലോബൽ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചതായി കോൺസുലേറ്റ് അറിയിച്ചു. ജിദ്ദയിലെ പ്രധാന കേന്ദ്രമായ ഹാഇൽ റോഡിൽ ബാമറൂഫ് പെട്രോൾ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന സെൻറർ ജൂൺ മൂന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. അബഹയിൽ ഖമീസ് മുശൈത്തിലെ കിങ് സഊദ് സ്ട്രീറ്റിലും തബൂക്കിൽ അബൂബക്കർ സിദ്ദീഖ് മസ്ജിദിന് സമീപവും യാംബുവിൽ കിങ് അബ്ദുൽ അസീസ് സ്ട്രീറ്റിൽ ഹിഗ്ഗി സെൻററിലും പ്രവർത്തിക്കുന്ന വി.എഫ്.എസ് ഗ്ലോബൽ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ ജൂൺ ഏഴുമുതലും പ്രവർത്തനമാരംഭിക്കും.
ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും ഓഫിസുകളുടെ പ്രവർത്തനം. ഇതിനകം പാസ്പോർട്ട് കാലാവധി കഴിഞ്ഞവർ, അടുത്ത ദിവസങ്ങളിൽ കാലാവധി അവസാനിക്കാനിരിക്കുന്നവർ, ഇഖാമ പുതുക്കാനോ ഉടൻ യാത്ര ചെയ്യാനോ വേണ്ടി പാസ്പോർട്ട് പുതുക്കേണ്ടവർ എന്നിവർക്ക് മാത്രമാണ് ഇപ്പോൾ സർവിസുകൾ ലഭ്യമാവുക. തിരക്ക് കുറക്കുന്നതിെൻറ ഭാഗമായി നേരത്തെ രജിസ്റ്റർ ചെയ്ത് അപ്പോയ്ൻറ്മെൻറ് എടുത്തവർക്ക് മാത്രമായിരിക്കും സർവിസുകൾ.
ഇതിനായി info.injeddah@vfshelpline.com എന്ന ഇ-മെയിൽ മുഖേനയോ 920006139 എന്ന ടോൾഫ്രീ നമ്പറിലോ ബന്ധപ്പെടണം. ഇങ്ങനെ ബന്ധപ്പെടുമ്പോൾ ലഭിക്കുന്ന സമയം പാലിച്ചായിരിക്കണം അതത് സെൻററുകളിൽ എത്തേണ്ടത്. മുൻകൂട്ടി അപ്പോയ്ൻറ്മെൻറ് എടുക്കാത്തവർക്ക് സെൻററിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകന് മാത്രമേ അതത് സമയത്ത് കേന്ദ്രങ്ങളിൽ പ്രവേശനം ഉണ്ടാവൂ.
അപേക്ഷകൻ മാസ്ക് ധരിക്കൽ നിർബന്ധമാണ്. ശരീര ഊഷ്മാവ് പരിശോധിച്ചതിനുശേഷമേ സെൻററിൽ പ്രവേശനം അനുവദിക്കൂ. ശാരീരിക അസുഖങ്ങൾ ഉള്ളവർ സന്ദർശനം ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കുന്നതടക്കം കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ച മുഴുവന്‍ മാനദണ്ഡങ്ങളും പാലിക്കാൻ സെൻററിലെത്തുന്ന അപേക്ഷകർ ബാധ്യസ്ഥരായിരിക്കുമെന്നും ഇതിൽ വീഴ്ച വരുത്തുന്നവർക്ക് സൗദി അധികൃതരിൽ നിന്നും കനത്ത പിഴ ചുമത്തപ്പെട്ടേക്കാമെന്നും കോൺസുലേറ്റ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
ഇന്ത്യൻ എംബസി പാസ്പോർട്ട് സേവാകേന്ദ്രങ്ങളും തുറക്കും
റിയാദ്: സൗദി അറേബ്യയിൽ ലോക്ഡൗൺ ഇളവ് ചെയ്തിരിക്കുന്നതിനാൽ ഇന്ത്യൻ എംബസിയുടെ കീഴിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചു. പുറംകരാർ ഏജൻസിയായ വി.എഫ്.എസ് ഗ്ലോബലിെൻറ റിയാദ്, ദമ്മാം, അൽഖോബാർ, ജുബൈൽ, ബുറൈദ, ഹാഇൽ എന്നിവിടങ്ങളിലുള്ള ഒാഫിസുകളാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്. ഇൗ കേന്ദ്രങ്ങളിൽ ചിലത് ജൂൺ മൂന്നുമുതലും ബാക്കിയുള്ളവ ഏഴിനുമാണ് തുറക്കുക. പാസ്പോർട്ട് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനുമുള്ള അപേക്ഷകൾ സ്വീകരിക്കുകയും നടപടി പൂർത്തിയായ പാസ്പോർട്ടുകൾ ഇവിടെ നിന്നുതന്നെ വിതരണം ചെയ്യുകയും ചെയ്യും. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ എല്ലാ ദിവസവും രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെയാണ് എല്ലാ കേന്ദ്രങ്ങളിലെയും പ്രവർത്തന സമയം. റിയാദിലെ ഉമ്മുൽ ഹമാം കേന്ദ്രം ജൂൺ മൂന്നുമുതൽ സ്ഥിരമായി തുറന്നുപ്രവർത്തിക്കും.
ബത്ഹയിലെ കേന്ദ്രം ജൂൺ മൂന്നുമുതൽ 15 വരെ മാത്രമേ തൽക്കാലം പ്രവർത്തിക്കൂ. അൽഖോബാറിലും ഇതേ കാലയളവിൽ മാത്രമാണ് പ്രവർത്തനം. എന്നാൽ ദമ്മാം, ജുബൈൽ, ബുറൈദ, ഹാഇൽ എന്നിവിടങ്ങളിൽ ജൂൺ ഏഴുമുതലാണ് തുറക്കുന്നതെങ്കിലും സ്ഥിരമായി പ്രവർത്തിക്കും. ഇതിനകം പാസ്പോർട്ട് കാലാവധി കഴിഞ്ഞവർ, അടുത്ത ദിവസങ്ങളിൽ കാലാവധി അവസാനിക്കാനിരിക്കുന്നവർ, ഇഖാമ പുതുക്കാനോ ഉടനെ യാത്ര ചെയ്യാനോ വേണ്ടി പാസ്പോർട്ട് പുതുക്കേണ്ടവർ എന്നിവരെ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്. കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് അപ്പോയ്ൻറ്മെൻറ് എടുത്താണ് അപേക്ഷ നൽകാനെത്തേണ്ടത്. ഇതിനായി info.inriyadh@vfshelpline.com എന്ന ഇ-മെയിലിലോ 920006139 എന്ന ടോൾഫ്രീ നമ്പറിലോ ബന്ധപ്പെട്ട് അപ്പോയ്ൻറ്മെൻറ് നേടണം. ഇങ്ങനെ ലഭിക്കുന്ന സമയം പാലിച്ചായിരിക്കണം അതത് കേന്ദ്രങ്ങളിൽ എത്തേണ്ടത്.
മുൻകൂട്ടി അപ്പോയ്ൻറ്മെൻറ് എടുക്കാത്തവർക്ക് കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല. അപേക്ഷകൻ മാത്രമേ ഹാജരാവാൻ പാടുള്ളൂ. കൂടെ ആരെയും കൊണ്ടുവരാൻ പാടില്ല. അപേക്ഷകൻ മാസ്ക് ധരിച്ചിരിക്കണം. കവാടങ്ങളിൽ ശരീര ഊഷ്മാവ് പരിശോധനക്ക് വിധേയമാവണം. അതിനാൽ ശാരീരിക അസുഖങ്ങളുള്ളവർ സന്ദർശനം ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കുന്നതടക്കം കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ച മുഴുവന്‍ മാനദണ്ഡങ്ങളും പാലിക്കാൻ അപേക്ഷകർ ബാധ്യസ്ഥരായിരിക്കുമെന്നും ഇതിൽ വീഴ്ച വരുത്തുന്നവർക്ക് സൗദി അധികൃതരിൽ നിന്നും കനത്ത പിഴ ചുമത്തപ്പെട്ടേക്കാമെന്നും എംബസി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.