അബഹയിലെ പ്രകൃതി ദൃശ്യം,2008ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽപെടുത്തിയ മദാഇൻ സ്വാലിഹ്
റിയാദ്: ആഗോളതലത്തിൽ അതിവേഗം വളരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്തെന്ന് യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ (ഡബ്ല്യു.ടി.ഒ) റിപ്പോർട്ട്. 2022ൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിച്ച മുൻനിര രാജ്യങ്ങളിൽ 13ാം സ്ഥാനത്താണ് സൗദി അറേബ്യ. 2019ൽ ഇക്കാര്യത്തിൽ രാജ്യം 25ാം സ്ഥാനത്തായിരുന്നു. 2022ൽ രാജ്യം സന്ദർശിച്ച അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 1.66 കോടിയാണെന്നും ഡബ്ല്യു.ടി.ഒ റിപ്പോർട്ടിലുണ്ട്. രാജ്യാന്തര ടൂറിസം വരുമാന സൂചികയിൽ 2022ഓടെ സൗദി അറേബ്യ 11ാം സ്ഥാനത്തേക്ക് ഉയർന്നു. 2019ൽ 27ാം സ്ഥാനത്തായിരുന്നു. 2023ന്റെ ആദ്യ പാദത്തിൽ ഏകദേശം 78 ലക്ഷം അന്തർദേശീയ സന്ദർശകരെ സ്വീകരിച്ച് ടൂറിസം മേഖലയിൽ രാജ്യം പുരോഗതി രേഖപ്പെടുത്തി.
വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾക്കു പുറമെ ആഗോള ടൂറിസം ഭൂപടത്തിൽ രാജ്യത്തിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നതാണ് വേൾഡ് ടൂറിസം കൗൺസിൽ റിപ്പോർട്ടെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പ്രതികരിച്ചു. ഈ രംഗത്തെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള രാഷ്ട്രനേതൃത്വത്തിന്റെ നിർദേശങ്ങളും നടപടികളുമാണ് ഈ നേട്ടത്തിന് കാരണം. ‘വിഷൻ 2030’ന്റെ ലക്ഷ്യസാക്ഷാത്കാരത്തിൽപെട്ടതാണിതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള പങ്കാളികളുമായുള്ള സഹകരണം വർധിപ്പിക്കുമെന്നും അൽ ഖത്തീബ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.