കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
ജിദ്ദ: നിക്ഷേപകർക്കും സംരംഭകർക്കും കൂടുതൽ അവസരങ്ങൾ തുറന്നിട്ട് സൗദി അറേബ്യ. ഇതിനായി രാജ്യത്ത് നാല് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ (സ്പെഷ്യൽ ഇകണോമിക് സോണുകൾ) ആരംഭിക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസനകാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. പ്രത്യേക സാമ്പത്തിക മേഖലകൾ വികസനത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കുമെന്ന് കിരീടാവകാശി പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും നേട്ടങ്ങളെ ആശ്രയിച്ചാണ് മേഖലകൾ ആരംഭിക്കുന്നത്.
ലോജിസ്റ്റിക്സ്, വ്യവസായം, സാങ്കേതികവിദ്യ, രാജ്യത്തിന്‍റെ മറ്റ് മുൻഗണനാ മേഖലകൾ എന്നിവ ഇതിലുൾപ്പെടുന്നു. റിയാദ്, ജീസാൻ, റാസൽ ഖൈർ, ജിദ്ദയുടെ വടക്കുഭാഗത്തുള്ള കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലാണ് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ. പ്രത്യേക സാമ്പത്തിക മേഖലകൾക്ക് നിയമനിർമാണ സംവിധാനങ്ങളും സാമ്പത്തിക പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക നിയന്ത്രണങ്ങളും ആസ്വദിക്കാനാകും. അത് ഏറ്റവും പ്രധാനപ്പെട്ടതും ഗുണപരവുമായ നിക്ഷേപങ്ങൾ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത നിക്ഷേപ മേഖലകളായി മാറ്റും.
പ്രാദേശിക സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും വ്യവസായങ്ങൾ സ്വദേശിവത്ക്കരിക്കുന്നതിനും ഇത് വലിയ അവസരങ്ങൾ നൽകും. സൗദി വ്യവസായ സമൂഹത്തിന്റെ വികസനത്തിന് വിപുലമായ മേഖലകൾ തുറക്കുമെന്നും കിരീടാവകാശി പറഞ്ഞു.
പ്രത്യേക സാമ്പത്തിക മേഖലകൾ അടിസ്ഥാന സമ്പദ്‌വ്യവസ്ഥയുമായി സംയോജിപ്പിക്കുകയും ‘വിഷൻ 2030’-ന്‍റെ ഭാഗമായ മേഖലാ തന്ത്രങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഫലവത്തായ നല്ല സാഹചര്യം പ്രദാനം ചെയ്യുകയും ചെയ്യും. വിതരണ ശൃംഖലകളുടെ എല്ലാ തലങ്ങളിലും പ്രത്യേക സാമ്പത്തിക മേഖലകൾ നൽകുന്ന നേട്ടങ്ങൾ സൗദി കമ്പനികൾക്ക് പ്രയോജനപ്പെടുത്താനും ഇത് സഹായിക്കും.
നിക്ഷേപകർക്ക് അസാധാരണമായ നിക്ഷേപ അനുഭവം നൽകും. പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും ഒരു ട്രാൻസിറ്റ് ഗേറ്റ്‌വേ എന്ന നിലയിൽ രാജ്യത്തിെൻറ സ്ഥാനം ഏകീകരിക്കപ്പെടുമെന്നും കിരീടാവകാശി പറഞ്ഞു. രാജ്യത്തെ നിക്ഷേപത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമായും ആഗോള വിതരണ ശൃംഖലകളെ പിന്തുണയ്ക്കുന്ന ഒരു സുപ്രധാന കേന്ദ്രമായും മാറ്റുന്നതിനുള്ള സംരംഭങ്ങൾ തുടരുകയാണെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.