റിയാദ്: 42ാമത് ആഗോള റിയൽ എസ്റ്റേറ്റ് ഉച്ചകോടിക്ക് ഡിസംബറിൽ സൗദി അറേബ്യ ആതിഥ്യമരുളും. ലോകമെമ്പാടുമുള്ള പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ മേധാവികളടക്കം പങ്കെടുക്കുന്ന ഉച്ചകോടി റിയാദിലാണ് നടക്കുക. മേഖലയിലെ തങ്ങളുടെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്നതിനുള്ള അവസരമായി കമ്പനികൾ കണക്കാക്കുന്ന റിയൽ എസ്റ്റേറ്റ് വ്യവസായത്തിലെ ഏറ്റവും വലിയ വാർഷിക ഒത്തുചേരലാണ് ഉച്ചകോടി. ‘വിഷൻ 2030’ന്റെ മുന്നേറ്റത്തിൽ രാജ്യം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇതുവരെ കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും ആഗോള നിക്ഷേപകരെ ആകർഷിക്കാനും ഉച്ചകോടി സൗദി അറേബ്യക്ക് അവസരമൊരുക്കുമെന്നാണ് വിലയിരുത്തൽ.
സൗദിയിൽ സ്വത്തുവകകൾ വാങ്ങാനും കൈവശംവെക്കാനും വിൽപന നടത്താനും വിദേശികളെ അനുവദിക്കുന്ന നിയമം വൈകാതെ പ്രഖ്യാപിക്കുമെന്ന് സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി (റെഗാ) സി.ഇ.ഒ അൽ-ഹമ്മാദ് കഴിഞ്ഞദിവസം വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. റിയൽ എസ്റ്റേറ്റ് വ്യവസായത്തിന്റെ വെല്ലുവിളികളെ നേരിടാനും ലഭ്യമായ നിക്ഷേപാവസരങ്ങളും പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി സെഷനുകളും ശിൽപശാലകളും ഉച്ചകോടിയോടനുബന്ധിച്ച് സംഘടിപ്പിക്കും.
മേഖലയുമായി ബന്ധപ്പെട്ട് വിപ്ലവകരമായ ആശയങ്ങൾ രൂപപ്പെടുത്തുന്നതിന് വ്യവസായ പ്രമുഖരുടെ പങ്ക് ഉപയോഗപ്പെടുത്തുമെന്ന് റിയൽ എസ്റ്റേറ്റ് അതോറിറ്റി വക്താവ് പറഞ്ഞു. സൗദിയിലെ പ്രധാനപ്പെട്ട പ്രധാന പദ്ധതികൾ സന്ദർശിക്കാൻ പ്രതിനിധികൾക്ക് അവസരമൊരുക്കും. മാർച്ച് 15ന് ഫ്രാൻസിലെ കാനിൽ നടന്ന വേൾഡ് റിയൽ എസ്റ്റേറ്റ് ഫെഡറേഷൻ യോഗത്തിലാണ് 47ാമത് ഉച്ചകോടിയുടെ ആതിഥേയത്വം സൗദി അറേബ്യക്ക് അനുവദിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.